ന്യൂജേഴ്‌സി : അമേരിക്കൻ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തുകയും പൗരത്വ അപേക്ഷയിൽ കള്ളം പറയുകയും ചെയ്ത നാല് വിദേശികൾക്കെതിരെ ന്യൂജേഴ്‌സിയിൽ കേസെടുത്തു. ഇന്ത്യൻ പൗരനായ അഭിനന്ദൻ വിഗ് (33) ഉൾപ്പെടെയുള്ള നാല് ഗ്രീൻ കാർഡ് ഉടമകൾക്കെതിരെയാണ് യുഎസ് അറ്റോർണി റോബർട്ട് ഫ്രേസർ കുറ്റപത്രം സമർപ്പിച്ചത്.
അമേരിക്കൻ പൗരത്വം ഇല്ലാത്തവർ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. എന്നാൽ പ്രതികളായ അഭിനന്ദൻ വിഗ്, ഡേവിഡ് നീവിലി (73), ജാസന്ത് ബീഡിൽ എക്സം (70), ഇദാൻ ചോഷ് (43) എന്നിവർ തങ്ങൾ യുഎസ് പൗരന്മാരാണെന്ന് വ്യാജമായി അവകാശപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുകയായിരുന്നു. എന്നാൽ, ഇവർ റെസിഡൻ്റ് ഏലിയൻ (ഗ്രീൻ കാർഡ് ഹോൾഡർ) പദവിയിലുള്ളപ്പോഴാണ് വോട്ട് ചെയ്തതെന്ന് അധികൃതർ കണ്ടെത്തി.
കുറ്റപത്രത്തിലെ ഗൗരവകരമായ കണ്ടെത്തൽ ഇവർ വോട്ട് ചെയ്തതിന് ശേഷം അമേരിക്കൻ പൗരത്വത്തിനായി നൽകിയ അപേക്ഷകളെ സംബന്ധിച്ചാണ്. തങ്ങൾ ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലെന്നും വോട്ട് ചെയ്തിട്ടില്ലെന്നും ഇവർ പൗരത്വ അപേക്ഷയിൽ (Form N-400) സത്യവാങ്മൂലം നൽകി. ഇത് ബോധപൂർവം അധികൃതരെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
ഡേവിഡ് നീവിലി 2020, 2024 വർഷങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകളിലാണ് വോട്ട് ചെയ്തത്. അഭിനന്ദൻ വിഗും ജാസന്ത് എക്സമും 2020-ലെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. ഇദാൻ ചോഷ് 2022-ലെ ഇടക്കാല തിരഞ്ഞെടുപ്പിലാണ് വോട്ട് ചെയ്തത്. “പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നത് ഫെഡറൽ കുറ്റകൃത്യമാണ്. മുൻ ഭരണകൂടങ്ങൾ ഇത്തരം കാര്യങ്ങളിൽ അയഞ്ഞ സമീപനം സ്വീകരിച്ചിട്ടുണ്ടാകാം, എന്നാൽ ഇനി അത് അനുവദിക്കില്ല,” എന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പ്രതികരിച്ചു.
അർഹതയില്ലാത്തവർ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെട്ടാൽ പൗരത്വ അപേക്ഷകൾ എന്നെന്നേക്കുമായി റദ്ദാക്കപ്പെടാനും തടവുശിക്ഷയ്ക്കും നാടുകടത്തലിനും വിധിക്കപ്പെട്ടേക്കാം.

