വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം പങ്കെടുത്ത വൈറ്റ്ഹൗസിലെ മാധ്യമ പ്രവർത്തകരുടെ വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പരിപാടിക്ക് മുമ്പായി നടത്തിയ പ്രസ്താവന വൈറലാകുന്നു. ട്രംപിനെ കുറിച്ച് ഫോക്‌സ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ, അത്താഴ വിരുന്നിന്റെ വേദിയിൽവെച്ച് തന്നെ ഈ മുറിയിൽ ചില വെടിയൊച്ചകൾ മുഴങ്ങുമെന്ന് കരോലിൻ ലെവിറ്റ് പറഞ്ഞിരുന്നു.
ട്രംപിന് പരിപാടിയിൽ പ്രസംഗിക്കാൻ താൻ എഴുതി നൽകിയ ചില കാര്യങ്ങളെ കുറിച്ചായിരുന്നു കരോലിൻ ലെവിറ്റ് അഭിമുഖത്തിൽ പറഞ്ഞത്. അദ്ദേഹം ഒരു ഗർജനത്തിന് തയ്യാറാണ്. ഇന്നത്തെ ഈ പ്രസംഗം ക്ലാസിക് ഡൊണാൾഡ് ജെ. ട്രംപിൻ്റേതായിരിക്കും. അത് രസകരമായിരിക്കും, വിനോദകരമായിരിക്കും. ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ ഉണ്ടാകും. അതിനാൽ എല്ലാവരും കേൾക്കണം, അത് വളരെ മികച്ചതായിരിക്കും’ എന്നാണ് ലെവിറ്റ് പരിപാടിക്ക് മുമ്പായി പറഞ്ഞത്.കൂടാതെ, ഫോക് ന്യൂസ് മാധ്യമപ്രവർത്തകൻ്റെ, അത് പൂർണ്ണമായും നിങ്ങൾ എഴുതി നൽകിയതാണോ എന്ന ചോദ്യത്തിന് അതിന്റെ ക്രെഡിറ്റ് തനിക്ക് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിൻ്റെ സ്വന്തം വാക്കുകളുടെ വലിയ പങ്ക് അതിലുണ്ടെന്നും പ്രസ് സെക്രട്ടറി മറുപടി നൽകി.
അതേസമയം, പരിപാടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മുറിക്ക് പുറത്തുനിന്ന് വെടിയൊച്ച കേട്ടത്. ഇത് പരിഭ്രാന്തി പരത്തുകയും ഡൊണാൾഡ് ട്രംപ് അടക്കമുള്ളവരെ ഉടൻ സീക്രട്ട് ഏജൻസി ഉദ്യോഗസ്ഥർ സുരക്ഷിതമായി മാറ്റുകയും ചെയ്തു. കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുള്ള കോൾ തോമസ് അലൻ ആണ് അക്രമിയെന്ന് യുഎസ് അധികൃതർ കണ്ടെത്തി.

