അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിൽ ശക്തമായ പ്രതിഷേധവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെയും ചൈനയെയും ‘ഭൂമിയിലെ നരകക്കുഴികൾ’ എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത നടപടി തികച്ചും അനുചിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ട്രംപിന്റെ ഇത്തരം പരാമർശങ്ങൾ മോശമായ അഭിരുചിയുള്ളതാണെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദൃഢമായ നയതന്ത്ര ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ’ എന്ന് വിളിച്ചും അമേരിക്കൻ പൗരത്വ നിയമം ഇന്ത്യക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചുമുള്ള തീവ്ര വലതുപക്ഷ നിരീക്ഷകന്റെ കുറിപ്പാണ് ട്രംപ് പങ്കുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരാമർശം അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ വംശീയ അധിക്ഷേപത്തിലേക്ക് നീങ്ങിയതിനെതിരെ ആഗോളതലത്തിലും വിമർശനം ഉയരുന്നുണ്ട്.

