വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരിക്കെ, തൻ്റെ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനുമായുള്ള ഒരു നല്ല കരാർ എങ്ങനെയുള്ളതായിരിക്കും എന്ന ചോദ്യത്തിന്, “ആണവായുധം പാടില്ല എന്നത് തന്നെയാണ് അതിൻ്റെ 99 ശതമാനവും,” എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ഇറാൻ ആണവായുധം നേടില്ലെന്ന് ഉറപ്പാക്കുകയാണ് വരാനിരിക്കുന്ന ചർച്ചകളുടെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.നിലവിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന ഹോർമുസ് കടലിടുക്ക് താനേ തുറക്കപ്പെടുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറക്കും. ഇറാൻ്റെ സഹായത്തോടെയോ അല്ലാതെയോ ഞങ്ങൾ അത് തുറന്നിരിക്കും,” ട്രംപ് പറഞ്ഞു. രാജ്യാന്തര കപ്പൽ പാതയായ ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ ഈടാക്കുന്നു എന്ന റിപ്പോർട്ടുകളെയും അദ്ദേഹം ശക്തമായി എതിർത്തു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ ആസിം മുനീറും ഇടപെട്ട് ഉറപ്പാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തലിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും ഇസ്‌ലാമാബാദിൽ ചർച്ചയ്ക്ക് തയ്യാറെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി പാകിസ്ഥാനിലേക്കെത്തിയിരിക്കുന്നത്.

