വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുത്തുന്ന ഇറാൻ്റെ നടപടിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജലപാതയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്നും ഇത് അമേരിക്കയുമായുള്ള കരാറിൻ്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.സോഷ്യൽ മീഡിയയിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
“ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ്റെ ഭാഗത്തുനിന്നും വളരെ മോശം സമീപനമാണ് ഉണ്ടാകുന്നത്. ചിലർ ഇതിനെ അന്തസ്സില്ലാത്ത നടപടി എന്ന് വിശേഷിപ്പിച്ചേക്കാം. ഞങ്ങളുമായുള്ള കരാർ ഇങ്ങനെയല്ല,” ട്രംപ് വ്യക്തമാക്കി.കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ പിരിക്കുന്നതായുള്ള റിപ്പോർട്ടുകളിലും ട്രംപ് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി. “അവർ ടോൾ ഈടാക്കാൻ പാടില്ല, ഇനി അഥവാ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് ഉടൻ അവസാനിപ്പിക്കണം,” ട്രംപ് പറഞ്ഞു.
ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആഗോള എണ്ണവിപണിയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ട്രംപിൻ്റെ ഈ പ്രസ്താവന.അമേരിക്കയും ഇറാനും തമ്മിൽ ഏപ്രിൽ 8-ന് ഒരു താൽക്കാലിക രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായിരുന്നു ഈ നീക്കം. ഏപ്രിൽ 7-നകം കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഒരു ബാരൽ എണ്ണയ്ക്ക് 1 ഡോളർ വീതം ക്രിപ്‌റ്റോകറൻസിയിൽ ടോൾ ഈടാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം ഓരോ കപ്പലിൽ നിന്നും ദശലക്ഷക്കണക്കിന് ഡോളർ ഇറാൻ ആവശ്യപ്പെടുന്നു. വെടിനിർത്തലിന് ശേഷവും കടലിടുക്ക് പൂർണ്ണമായും തുറന്നിട്ടില്ല. പ്രതിദിനം 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ ഇറാൻ അനുമതി നൽകുന്നുള്ളൂ എന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഇത് എണ്ണ വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു.

