കൊച്ചി: ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം മൂലം സ്വർണവില ഇടിഞ്ഞു. വിലയിലെ ചാഞ്ചാട്ടത്തിന് രണ്ട് ദിവസത്തെ ഇടവേളക്ക് നൽകിയ ശേഷം ഇന്ന് ഗ്രാമിന് 165 രൂപയും പവന് 1,320 കുറഞ്ഞത്. ഇതോടെ പവൻ വില വീണ്ടും 1.10 ലക്ഷത്തിന് താഴെയായി. ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമാണ് ഇന്നത്തെ വില.ശനി, ഞായർ ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന സ്വർണവില വെള്ളിയാഴ്ചയാണ് അവസാനമായി മാറിയത്. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. യഥാക്രമം 13,835 രൂപയും 1,10,680 രൂപയുമായിരുന്നു വില. വ്യാഴാഴ്ച കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമായിരുന്നു വില.
അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 27.46 ഡോളർ കൂറഞ്ഞു. 0.59 ശതമാനം ഇടിവോടെ 4,648.97 ഡോളറാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ട്രോയ് ഔൺസിന് 4,676.4 ഡോളറായിരുന്നു.ഇറാന്റെ ആക്രമണത്തിൽ നിരവധി യുദ്ധവിമാനങ്ങളും ആകാശത്തുനിന്ന് ഇന്ധനം നിറക്കുന്ന ടാങ്കർ വിമാനങ്ങളും നഷ്ടപ്പെട്ടതോടെ, ഇന്നലെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിപ്പിട്ടിരുന്നു. ഹുർമുസ് ഉടൻ തുറക്കണമെന്നും അല്ലാത്തപക്ഷം ചൊവ്വാഴ്ച ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്നുമായിരുന്നു തെറിവിളിയുടെ അകമ്പടിയോടെയുള്ള ട്രംപിന്റെ ഭീഷണി. എന്നാൽ, വൈറ്റ് ഹൗസ് തങ്ങളുടെ വിഡ്ഢിത്തങ്ങൾ ആവർത്തിക്കാൻ തുനിഞ്ഞാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഇറാൻ ട്രംപിന്റെ ഭീഷണിയെ അവജ്ഞയോടെ തള്ളിക്കളഞ്ഞു.
എന്നുമാത്രമല്ല, ഹുർമുസ് കടലിടുക്കിന് പുറമെ മറ്റൊരു തന്ത്രപ്രധാനമായ ജലപാതയായ ബാബുൽ മൻദബും തങ്ങളുടെ ലക്ഷ്യപരിധിയിലാണെന്ന് ഇറാന്റെ മുതിർന്ന നയതന്ത്രജ്ഞനും പരമോന്നത നേതാവിന്റെ ഉപദേശകനുമായ അലി അക്ബർ വിലായതി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ യമനിന്റെ നിയന്ത്രണത്തിലുള്ള ബാബുൽ മന്ദബ് കൂടി അടച്ചിടുമോ എന്ന ആശങ്കയിലാണ് ലോകം. യെമൻ തീരത്തോട് ചേർന്നുള്ള ഈ പ്രദേശം ആഗോള വ്യാപാരത്തിന്റെ നിർണ്ണായക പാതയാണ്. ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതർ ഈ മേഖലയിൽ ആക്രമണം നടത്താൻ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പ്രകോപനവും ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും തകിടം മറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാഷിങ്ടൺ ഇപ്പോഴും അധികാരത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. “ഇന്ന് പ്രതിരോധ നിരയുടെ സംയുക്ത കമാൻഡ് ബാബുൽ മന്ദബിനെ ഹുർമുസിനെപ്പോലെയാണ് കണക്കാക്കുന്നത്. വൈറ്റ് ഹൗസ് തങ്ങളുടെ വിഡ്ഢിത്തങ്ങൾ ആവർത്തിക്കാൻ തുനിഞ്ഞാൽ ആഗോള ഊർജ്ജ-വ്യാപാര മേഖലയെ ഒരൊറ്റ നീക്കത്തിലൂടെ തടസ്സപ്പെടുത്താൻ സാധിക്കുമെന്ന് അവർക്ക് ഉടൻ ബോധ്യപ്പെടും. ഇറാന്റെ ചരിത്രത്തിൽ നിന്ന് അമേരിക്ക ചില പാഠങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും അധികാരത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ല’ -വിലായതി കൂട്ടിച്ചേർത്തു.
യുദ്ധം മൂലം തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇറാൻ. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന യുദ്ധക്കുറ്റമാണെന്ന് ഇറാൻ യു.എന്നിൽ ആരോപിച്ചു. ഹുർമുസിന് പുറമെ ചുവന്ന കടലിലെ പ്രധാന പാതയായ ബാബുൽ മന്ദബ് വഴിയുള്ള ഗതാഗതവും തടസ്സപ്പെടുത്തുമെന്ന് ഇറാൻ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ ആക്രമണങ്ങളിൽ വിവിധ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

