കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്തതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ലെന്നാണ് സൂചന. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും. സ്വർണപാളികളിൽ അട്ടിമറിയുണ്ടോ എന്നറിയാനും നഷ്ടമായ സ്വർണത്തിന്‍റെ യഥാർത്ഥ അളവ് ശാസ്ത്രീയമായി സ്ഥിരീകരിക്കാനും കോടതി നിർദ്ദേശപ്രകാരമാണ് പാളികളിൽ നിന്ന് വീണ്ടും സാമ്പിൽ ശേഖരിച്ച് ശാത്രീയ പരിശോധനയക്ക് അയച്ചത്.ഈ പരിശോധന ഫലം ലഭിച്ചാൽ മാത്രമാകും അന്തിമ റിപ്പോർട്ട് നൽകുക.
പാളികളിൽ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്. 2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്ഐടിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നൽകിയ നിർദ്ദേശം.
അതേസമയം, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കടകംപ്പള്ളിയും കഴക്കൂട്ടത്തെ ഒരു ഭൂ ഉടമയായ സ്ത്രീയും ചേർന്ന് കേസിൽ കുരുക്കി അകത്തിടാൻ ശ്രമിച്ചുവെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. സമാന സ്വഭാവമുള്ള കാര്യങ്ങള്‍ എസ്ഐടി അന്വേഷിച്ചിട്ടുണ്ടോ, തെളിവ് ശേഖരിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം നൽകുന്നതിന് വേണ്ടിയാണ് സിറ്റി പൊലീസ് കമ്മീഷണർ പരാതി എസ്ഐടിക്ക് കൈമാറിയത്. ഡിജിപിക്ക് പോറ്റി നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണതതിനായി കമ്മീഷണർക്ക് കൈമാറിയത്.

