വർഷങ്ങളുടെ കഠിനാധ്വാനവും പ്രതീക്ഷകളും നിമിഷനേരം കൊണ്ട് തകിടം മറിയാൻ സാധ്യതയുള്ള ഫിഫ ലോകകപ്പ് 2026ന്റെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് വേദിയുണർന്നു കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ പരീക്ഷണങ്ങൾ അതിജീവിച്ച് എത്തിയ ടീമുകൾക്ക് ഇനി മുന്നോട്ടുള്ള ഓരോ ചുവടും അഗ്നിപരീക്ഷയാണ്. ഒരൊറ്റ പിഴവ് ലോകകിരീടമെന്ന സ്വപ്നം എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാം. ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഈ ഘട്ടത്തിലേക്ക് ടൂർണമെന്റ് കടക്കുമ്പോൾ, ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകടനങ്ങൾ വിലയിരുത്തി രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പുറത്തുവിട്ട പുതിയ ‘പവർ റാങ്കിങ്’ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്
ലയണൽ മെസ്സി, കിലിയൻ എംബപെ, വിനീസ്യൂസ് ജൂനിയർ തുടങ്ങി അതികായന്മാരെയെല്ലാം പിന്നിലാക്കി ജർമനിയുടെ ഇരുപത്തൊൻപതുകാരനായ സ്ട്രൈക്കർ ഡെനിസ് ഉണ്ടാവ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം പുറത്തുവന്ന ഔദ്യോഗിക പട്ടികയിലാണ് വിഎഫ്ബി സ്റ്റട്ട്ഗാർട്ടിന്റെ ഈ താരം ഒന്നാമതെത്തിയത്.ഈ റാങ്കിങ് പുറത്തുവന്നതിനു തൊട്ടുപിന്നാലെ പാരഗ്വായ്‌യോട് പരാജയപ്പെട്ട് ജർമനി ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.

