പി പി ചെറിയാൻ
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണി (Imminent threat) ഒന്നും ഉണ്ടായിരുന്നില്ലെന്നും, ഇസ്രായേലിന്റെയും അവരുടെ അമേരിക്കൻ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്രംപ് ഭരണകൂടം ഈ യുദ്ധം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മനസാക്ഷിക്കു വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് കെന്റ് വ്യക്തമാക്കി.
ഇസ്രായേൽ താല്പര്യങ്ങളാണ് അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചതെന്ന കെന്റിന്റെ പ്രസ്താവന പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു.ജോ കെന്റ് സുരക്ഷാ കാര്യങ്ങളിൽ ‘ദുർബലൻ’ ആണെന്നും, ഇറാൻ വലിയ ഭീഷണിയാണെന്ന് വിശ്വസിക്കാത്തവർക്ക് തന്റെ ഭരണകൂടത്തിൽ സ്ഥാനമില്ലെന്നും ട്രംപ് പ്രതികരിച്ചു.
മുൻ ഗ്രീൻ ബെററ്റ് കമാൻഡോ ആയിരുന്ന ജോ കെന്റ് കഴിഞ്ഞ ജൂലൈയിലാണ് ഈ സ്ഥാനമേറ്റെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇദ്ദേഹത്തിന്റെ നിയമനത്തെ ഡെമോക്രാറ്റുകൾ നേരത്തെ എതിർത്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ, ഇറാാൻ യുദ്ധത്തിൽ കെന്റ് ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗം മാർക്ക് വാർണർ അഭിപ്രായപ്പെട്ടു. അമേരിക്കയ്ക്കുള്ളിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രാജിയെന്നത് ശ്രദ്ധേയമാണ്.

