ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക സഹായവുമായി റഷ്യ രംഗത്തെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദ്മീർ പുടിന്റെ പ്രത്യേക ഉത്തരവ് പ്രകാരം 13 ടണ്ണിലധികം മരുന്നുകളും മെഡിക്കൽ സാമഗ്രികളുമായി റഷ്യൻ ഐഎൽ 76 വിമാനം അസർബൈജാനിലെത്തി. ഇവിടെ നിന്നാണ് സഹായം ഇറാനിലെ അധികൃതർക്ക് കൈമാറുന്നത്. യുദ്ധസാഹചര്യത്തിൽ ഇറാന് ഇത്തരത്തിൽ സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ.
ഇറാനിലെ സമാധാനപരമായ ആണവനിലയങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലാവ്‌റോവ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്. ആണവ വ്യാപന നിരോധന കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾക്ക് ആണവോർജ്ജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും അതിനെ തടയാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആണവോർജ്ജ ഏജൻസിയുടെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത പുലർത്തുന്നതിലും റഷ്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആഗോള ഏജൻസികളെ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. ഇറാനിലെയും യുക്രെയ്നിലെ സപ്പോറോഷ്യയിലെയും ആണവനിലയങ്ങളുടെ സുരക്ഷാ കാര്യങ്ങളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു.

