ന്യൂഡൽഹി : ഇന്ത്യയിൽ ആവശ്യത്തിന് എണ്ണയുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ. ഹൊർമുസ് കടലിടുക്ക് അടക്കൽ ഇന്ത്യയിൽ എണ്ണക്ഷാമമുണ്ടാക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിൽ ക്രൂഡോയിലിന്റെ മറ്റ് എണ്ണ ഉൽപന്നങ്ങളുടേയും ആവശ്യത്തിനുള്ള ശേഖരം ഇന്ത്യയുടെ കൈവശമുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ നിന്നല്ലാതെ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് എണ്ണവാങ്ങാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. ഇത് മൂലം ഹൊർമുസ് കടലിടുക്ക് അടക്കൽ ഇന്ത്യയെ ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉൽപന്നങ്ങങൾക്കൊപ്പം എൽ.എൻ.ജി, എൽ.പി.ജി എന്നിവക്കും നിലവിൽ രാജ്യത്ത് ക്ഷാമം അനുഭവപ്പെടുന്നില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
യു.എസ്-ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഇറാൻ ഹൊർമുസ് കടലിടുക്ക് കപ്പൽപാത അടച്ചിരുന്നു. ഇന്ത്യയിലേക്കുള്ള എണ്ണയുടെ 50 ശതമാനത്തോളവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് ഹൊർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എണ്ണ വരവ് തടസ്സപ്പെട്ടതിനു പിന്നാലെയാണ് റഷ്യൻ എണ്ണ വാങ്ങാൻ താൽക്കാലികമായി യു.എസിന്‍റെ അനുമതി. എന്നാൽ, ഒരു പരമാധികാര രാജ്യമായ ഇന്ത്യയുടെ എണ്ണ വാങ്ങാനുള്ള തിരെഞ്ഞെടുക്കുന്നതിൽ എന്തിനാണ് അമേരിക്ക നിയന്ത്രിക്കുന്നതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇന്ത്യയുടെ വിദേശനയം ജനങ്ങളുടെ ഇച്ഛാശക്തിയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് രാഹുൽ പ്രതികരിച്ചു.
‘ഇന്ത്യയുടെ വിദേശനയം നമ്മുടെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയിൽനിന്ന് ഉടലെടുക്കുന്നതാകണം. അത് നമ്മുടെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ആത്മീയ തത്വങ്ങളിലും വേരൂന്നിയതാകണം. ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത് നയമല്ല. ഒരു ദുർബലനായ വ്യക്തിയുടെ ചൂഷണത്തിന്റെ ഫലമാണ്’ -രാഹുൽ എക്സിൽ കുറിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് എന്തിനാണ് യു.എസിന്‍റെ അനുമതിയെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ചോദിച്ചു.

