ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന പാകിസ്‌താൻ അതിർത്തിക്ക് സമീപം സൈനിക അഭ്യാസം നടത്താനൊരുങ്ങുന്നു. മാർച്ച് 5 മുതൽ 12 വരെ രാജസ്ഥാൻ-സിന്ധ് അതിർത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് ഈ വ്യോമാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇന്ത്യ നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഇന്ത്യ വ്യോമാഭ്യാസം സംഘടിപ്പിക്കുന്നതിൽ ഭയന്ന് പാകിസ്‌താൻ കടുത്ത ജാഗ്രതയിലാണ്. ഇന്ത്യയുടെ ഈ നീക്കം പാകിസ്‌താന്റെ പ്രതിരോധ വിഭാഗത്തിനിടയിൽ കനത്ത ആശങ്കയുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.ഇതിൻ്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിനായി പാകിസ്താൻ കൂടുതൽ വ്യോമ-കരസേനാ വിഭാഗങ്ങളെ അതിർത്തിയിൽ പുനർവിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം അറബിക്കടലിലും പാകിസ്‌താൻ നിരീക്ഷണം നടത്തുന്നുണ്ട്. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ സൈനിക അഭ്യാസം നടക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.രാജസ്ഥാൻ, സിന്ധ് മേഖലകളിൽ ഇരു രാജ്യങ്ങളും സൈനിക അഭ്യാസങ്ങൾ നടത്താറുള്ളതാണ്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇടയ്ക്കിടെ നോട്ടാം മുന്നറിയിപ്പ് നൽകി ഇടയ്ക്കിടെ സൈനികാഭ്യാസം നടത്തുന്നതിനെ പാകിസ്‌താൻ മുന്നറിയിപ്പായാണ് കാണുന്നത്.
മേഖലയിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ പുതിയ സൈനിക അഭ്യാസം പാകിസ്താനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

