ന്യൂഡൽഹി : വിമാന യാത്രാ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). ഇനിമുതൽ ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാനോ യാത്രാ തീയതി മാറ്റാനോ യാത്രക്കാർക്കു കഴിയും. ഇതിന് അധിക ചാർജുകളൊന്നും ഈടാക്കില്ല. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 24 മണിക്കൂറിനുള്ളിൽ പേരിൽ തെറ്റ് സംഭവിച്ചാൽ, വിമാന ടിക്കറ്റ് എയർലൈനിന്റെ വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ തിരുത്തലുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്നും ഡിജിസിഎ അറിയിച്ചു.
ട്രാവൽ ഏജന്റ്/പോർട്ടൽ വഴി ടിക്കറ്റ് വാങ്ങിയാൽ, റീഫണ്ടിന്റെ ബാധ്യത എയർലൈൻസിനായിരിക്കും. റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എയർലൈൻസ് ഉറപ്പാക്കണമെന്ന് ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാർക്ക് ഉണ്ടാകുന്ന മെഡിക്കൽ എമർജൻസികൾ കാരണം ടിക്കറ്റുകൾ റദ്ദാക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റങ്ങളുണ്ട്. സമയബന്ധിതമായി റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ച് യാത്രക്കാരിൽനിന്ന് ലഭിക്കുന്ന വർധിച്ചുവരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂർ നേരത്തേക്ക് യാത്രക്കാർക്ക് ‘ലുക്ക്-ഇൻ ഓപ്ഷൻ’ നൽകണമെന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടു. ഈ കാലയളവിൽ ടിക്കറ്റ് മാറ്റാൻ ആവശ്യമായ പുതിയ ടിക്കറ്റിന്റെ സാധാരണ നിരക്ക് ഒഴികെ, യാതൊരു അധിക ചാർജും നൽകാതെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയും. ടിക്കറ്റ് നേരിട്ട് എയർലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ, ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന രാജ്യാന്തര വിമാനങ്ങൾക്കും ഈ സൗകര്യം ലഭ്യമായിരിക്കില്ലെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.

