വാഷിങ്ടൺ : ഇറാനുമായി യുദ്ധമുണ്ടായാൽ അത് അമേരിക്കൻ സൈന്യത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് ടോപ്പ് മിലിട്ടറി കമാൻഡർ ജനറൽ ഡാനിയൽ കെയ്‌ൻ (റാസിൻ) മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇത്തരം വാർത്തകൾ നൂറ് ശതമാനം തെറ്റാണെന്നും മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായി യുദ്ധം വേണ്ടെന്ന് ജനറൽ കെയ്‌ൻ പറഞ്ഞിട്ടില്ല. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെങ്കിലും, ഒരു സൈനിക നടപടി ഉണ്ടായാൽ അത് വളരെ എളുപ്പത്തിൽ വിജയിക്കാവുന്ന ഒന്നാണെന്നാണ് ജനറലിന്റെ അഭിപ്രായമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്ത മിഡ്‌നൈറ്റ് ഹാമർ ആക്രമണത്തിന് നേതൃത്വം നൽകിയത് ജനറൽ കെയ്‌ൻ ആണെന്നും അദ്ദേഹത്തിന് ഇറാനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ട്രംപ് ഓർമിപ്പിച്ചു.
സൈനിക നടപടി വേണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് താനാണെന്നും ഒരു കരാറിൽ എത്താനാണ് തനിക്ക് താൽപ്പര്യമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ കരാർ നടന്നില്ലെങ്കിൽ അത് ഇറാന് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.അതേസമയം, ഇറാനുമായുള്ള നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടൽ അമേരിക്കൻ സൈന്യത്തിനും വെടിക്കോപ്പ് ശേഖരത്തിനും വലിയ വില നൽകേണ്ടി വരുമെന്ന് ജനറൽ കെയ്‌ൻ മുന്നറിയിപ്പ് നൽകിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. യുദ്ധസാധ്യതകൾക്കിടയിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ്.
ബഹ്‌റൈൻ, ഇറാഖ്, സിറിയ, കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ, യു.എ.ഇ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലും വലിയ തോതിലുള്ള നീക്കങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മേഖലയിലാകെ ഏകദേശം 30,000 മുതൽ 40,000 വരെ അമേരിക്കൻ സൈനികർ ഉണ്ടെന്നാണ് കണക്ക്. യുദ്ധമുണ്ടായാൽ ഇവർ ഇറാന്റെ പ്രധാന ലക്ഷ്യങ്ങളായേക്കുമെന്ന് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും നയതന്ത്ര നീക്കങ്ങളും സജീവമാണ്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ച്ചി വ്യാഴാഴ്ച ജനീവയിൽ അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം നടക്കുന്ന മൂന്നാം ഘട്ട ചർച്ചയാണിത്.

