Saturday, February 14, 2026
HomeNewsനെതർലൻഡ്സിനെ തകർത്ത് ക്രിക്കറ്റ് ലോകകപ്പിൽ യു.എസിന്റെ ആദ്യ വിജയം

നെതർലൻഡ്സിനെ തകർത്ത് ക്രിക്കറ്റ് ലോകകപ്പിൽ യു.എസിന്റെ ആദ്യ വിജയം

ചെന്നൈ : ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ 93 റൺസിന് പരാജയപ്പെടുത്തി യു.എസ്.എ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ചുനിന്ന അമേരിക്കൻ ടീം, ഡച്ച് പടയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഹർമീത് സിങ്ങാണ് കളിയിലെ താരം. സ്കോർ: യു.എസ്.എ -20 ഓവറിൽ ആറിന് 196, നെതർലൻഡ്‌സ് -15.5 ഓവറിൽ 103ന് പുറത്ത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അമേരിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപണറും ക്യാപ്റ്റനുമായ മൊനാങ്ക് പട്ടേൽ (22 പന്തിൽ 36 റൺസ്) നൽകിയ തുടക്കം ടീമിന് ഊർജ്ജമായി. എന്നാൽ യു.എസ് ഇന്നിങ്സിലെ താരം സായ്‌തേജ മുക്കമല്ല ആയിരുന്നു. 51 പന്തിൽ നിന്ന് 5 ഫോറുകളും 4 സിക്‌സറുകളും ഉൾപ്പെടെ 79 റൺസ് നേടിയ സായ്‌തേജയാണ് അമേരിക്കൻ സ്‌കോർ ഉയർത്തിയത്. അവസാന ഓവറുകളിൽ ശുഭം രഞ്ജനെ (24 പന്തിൽ പുറത്താകാതെ 48) നടത്തിയ വെടിക്കെട്ട് പ്രകടനം അമേരിക്കയെ 196 എന്ന വമ്പൻ സ്‌കോറിലെത്തിച്ചു. ഡച്ച് ബൗളർമാരിൽ ബാസ് ഡിലീഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്‌സിന് തുടക്കം മുതലേ പിഴച്ചു. അമേരിക്കൻ ബൗളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ ഡച്ച് ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. കേവലം 15.5 ഓവറിൽ 103 റൺസിന് നെതർലൻഡ്‌സ് പുറത്തായി. മുൻ ഇന്ത്യൻ അണ്ടർ-19 താരം ഹർമീത് സിങ് ആണ് ഡച്ച് നിരയെ തകർത്തത്. നാലോവറിൽ വെറും 21 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ ഹർമീത് വീഴ്ത്തി. ഷാഡ്‌ലി വാൻ ഷാൽക്വിക് മൂന്ന് വിക്കറ്റും മുഹമ്മദ് മൊഹ്സിൻ രണ്ട് വിക്കറ്റും നേടി മികച്ച പിന്തുണ നൽകി.

ഈ ലോകകപ്പിലെ അമേരിക്കയുടെ ആദ്യ വിജയമാണിത്. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നെതർലൻഡ്‌സിനെതിരെ അമേരിക്ക നേടുന്ന ആദ്യ വിജയം കൂടിയാണിത്. ഈ ജയത്തോടെ സൂപ്പർ-8 റൗണ്ടിലേക്കുള്ള തങ്ങളുടെ പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ അമേരിക്കക്ക് സാധിച്ചു. അടുത്ത മത്സരത്തിൽ നെതർലൻഡ്‌സ് ഇന്ത്യയെ നേരിടും. മുന്നോട്ടുള്ള പ്രയാണത്തിന് ഡച്ച് ടീമിന് ആ മത്സരത്തിൽ വിജയം അനിവാര്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments