ഇസ്‌ലാമാബാദ് : മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും കടത്തിക്കൊണ്ടു പോകണമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് നെതന്യാഹുവിനെതിരേ ഖ്വാജാ ആസിഫിന്റെ പരാമർശം.
തുർക്കിക്കും നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകാൻ സാധിക്കുമെന്നും പാക്കിസ്ഥാനികൾ അതിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു. മനുഷ്യരാശിയുടെ അത്യന്തം നീചനായ കുറ്റവാളിയാണ് നെതന്യാഹു. ഗാസയിലെ പലസ്തീനികൾക്കെതിരേ നടന്ന അതിക്രമങ്ങളെ ചരിത്രത്തിലെ മറ്റൊരു അതിക്രമവുമായി താരതമ്യപ്പെടുത്താനാകില്ല. പലസ്തീനികളോട് ഇസ്രയേൽ ചെയ്തതുപോലെ ഒരുസമൂഹവും ചെയ്തിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. നെതന്യാഹു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുറ്റവാളിയാണ്. ലോകം ഇതിനെക്കാൾ വലിയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.

