ന്യൂയോർക്ക് : വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിനെ അപലപിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. യുഎസിൻ്റെ സൈനിക നടപടി ഒരു പരമാധികാര രാജ്യത്തിനെതിരായ ഏകപക്ഷീയമായ ആക്രമണത്തെ യുദ്ധപ്രഖ്യാപനം എന്ന് വിശേഷിപ്പിക്കുകയും ട്രംപുമായി നടത്തിയ നേരിട്ടുള്ള സംഭാഷണത്തിൽ വെനിസ്വേലയിലെ യുഎസ് ഇടപെടലിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധപ്രഖ്യാപനമാണ്, ഇത് ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. സാമൂഹിക മാധ്യമങ്ങളിൽ മംദാനി കുറിച്ചു.
ഭരണമാറ്റത്തിനായുള്ള ഈ നീക്കം വിദേശത്തുള്ളവരെ മാത്രമല്ല, ഈ നഗരം വീടായി കാണുന്ന ലക്ഷക്കണക്കിന് വെനസ്വേലൻ ഉൾപ്പെടെയുള്ള ന്യൂയോർക്കുകാരെയും നേരിട്ട് ബാധിക്കുന്നു. അവരുടെ സുരക്ഷയിലും എല്ലാ ന്യൂയോർക്കുകാരുടെയും സുരക്ഷയിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എൻ്റെ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്നും മംദാനി കൂട്ടിച്ചേർത്തു.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് നേരെ നടന്ന ശക്തമായ യുഎസ് ആക്രമണത്തിനിടെയാണ് മദൂറോയും ഭാര്യ സിലിയ ഫ്ലോറസും അറസ്റ്റിലായത്. ഇരുവരും ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടി വരുമെന്നും മദൂറോയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതായും വെനിസ്വേലയുടെ ഭരണം തൽക്കാലികമായി യുഎസ് എറ്റെടുത്തെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
സുരക്ഷിതവും ശരിയായതും വിവേകപൂർണ്ണവുമായ മാറ്റം സാധ്യമാകുന്നതുവരെ യുഎസ് വെനിസ്വേല ഭരിക്കുമെന്നും വെനസ്വേലൻ ജനതയുടെ താൽപര്യമില്ലാത്ത മറ്റൊരാൾ അധികാരത്തിലെത്താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഈ ഏറ്റെടുക്കലിൻ്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയിലേക്ക് പ്രമുഖ അമേരിക്കൻ എണ്ണക്കമ്പനികൾ പ്രവേശിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ ജനതയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ തോതിലുള്ള മയക്കുമരുന്ന് കടത്ത് നടത്തിയെന്നാണ് മദൂറോയ്ക്കെതിരെ യുഎസ് ആരോപിക്കുന്നത്. നാർക്കോ-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ കൈവശം വെയ്ക്കൽ, യന്ത്രത്തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ കൈവശം വെക്കുന്നതിനുള്ള ഗൂഢാലോചന എന്നിങ്ങനെ നാല് കുറ്റങ്ങളാണ് വെനസ്വേലൻ പ്രസിഡന്റ് നേരിടുന്നത്.എന്നാൽ വെനസ്വേല ഈ ആരോപണങ്ങൾ ശക്തമായി തള്ളിക്കളയുകയും സൈനിക നടപടിയെ അപലപിക്കുകയും ചെയ്‌തു. ട്രംപിന്റെ നടപടികൾ രാജ്യത്തിന്റെ വിപുലമായ എണ്ണ, പ്രകൃതി വിഭവങ്ങൾ കൈവശപ്പെടുത്താനും കൊള്ളയടിക്കാനുമുള്ള ശ്രമമാണെന്നുമുള്ള ആരോപണം വെനസ്വേല ഉയർത്തുന്നുണ്ട്.

