വാഷിങ്ടൻ : യൂറോപ്പിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദുർബലരായ നേതാക്കൾ നയിക്കുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടമാണ് യൂറോപ്പെന്ന് അദ്ദേഹം ആരോപിച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനും റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടു. തന്റെ നയപരമായ കാഴ്ചപ്പാടുകൾ പങ്കുവക്കുന്ന യൂറോപ്യൻ നേതാക്കളെ പിന്തുണയ്‌ക്കാൻ തയാറാണെന്നും ട്രംപ് സൂപിപ്പിച്ചു. ‘അവർ ദുർബലരാണെന്ന് ഞാൻ കരുതുന്നു. എന്തു ചെയ്യണമെന്ന് അവർക്ക് അറിയില്ലെന്ന് തോന്നുന്നു. എന്തു ചെയ്യണമെന്ന് യൂറോപ്പിന് അറിയില്ല.’ – ട്രംപ് പറഞ്ഞു. യൂറോപ്യൻ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ട്രംപ് നടത്തിയ ഏറ്റവും ശക്തമായ വിമർശനമാണിത്. റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലെ നിർണായകമായ ഘട്ടത്തിലാണ് ട്രംപിന്റെ വിമർശനമെന്നതും ശ്രദ്ധേയമാണ്.
റഷ്യ – യുക്രെയ്‌ൻ വെടിനിർത്തൽ നീതിയുക്തവും ശാശ്വതവുമായിരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു. സമാധാന കരാറിനായി യുഎസ് തയാറാക്കിയ ചില വ്യവസ്‌ഥകളുടെ വിശദാംശങ്ങളിൽ സംശയമുണ്ടെന്നും അതിനെക്കുറിച്ച് ചർച്ചകൾ ആവശ്യമാണെന്ന് ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മെർസും നിലപാട് സ്വീകരിച്ചിരുന്നു.

