ന്യൂഡൽഹി∙ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് യുഎസ് സേനകള്‍ തിരയുകയായിരുന്ന അൽ ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ തോറബോറ മലനിരകളിൽനിന്ന് രക്ഷപ്പെട്ടത് സ്ത്രീ വേഷത്തിലെന്ന് സിഐഎ മുൻ ഉദ്യോഗസ്ഥൻ. സിഐഎയുടെ ഭീകരവാദ പ്രതിരോധ വിഭാഗത്തിന്റെ പാക്കിസ്ഥാനിലെ തലവനായിരുന്ന ജോൺ കിരിയാക്കോയാണ് വെളിപ്പെടുത്തൽ നടത്തിയത്. 15 വർഷം ജോൺ സിഐഎയുടെ ഭാഗമായിരുന്നു.
യുഎസിൽ ഭീകരാക്രമണം ഉണ്ടായി ഒരു മാസത്തിനുശേഷമാണ് അഫ്ഗാനിൽ ആക്രമണം നടത്തിയതെന്ന് ജോൺ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ആ കാലയളവിൽ അഫ്ഗാനിലെ സാഹചര്യങ്ങളെക്കുറിച്ച് യുഎസ് സൈന്യം പഠിച്ചു. പിന്നീടാണ് അഫ്ഗാന്റെ തെക്കും കിഴക്കുമുള്ള അൽ ഖായിദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. 2001 ഒക്ടോബറിൽ ലാദൻ തോറബോറ മലകളിൽ ഉണ്ടാകുമെന്നായിരുന്നു യുഎസ് വിലയിരുത്തൽ. അന്ന് സൈനിക കമാൻഡറുടെ ദ്വിഭാഷിയുടെ ഇടപെടലാണ് ലാദനു രക്ഷപ്പെടാൻ വഴിയൊരുക്കിയത്.
‘ സൈന്യത്തിന്റെ കമാൻഡറുടെ ദ്വിഭാഷി യഥാർഥത്തിൽ യുഎസ് സൈന്യത്തിൽ നുഴഞ്ഞുകയറിയ ഒരു അൽ ഖായിദ പ്രവർത്തകനായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ബിൻ ലാദനെ വളഞ്ഞു എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. മലയിറങ്ങി വരാൻ ഞങ്ങൾ അയാളോട് ആവശ്യപ്പെട്ടു. പ്രഭാതം വരെ സമയം തരാമോ? ഞങ്ങൾക്ക് സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കണം, എന്നിട്ട് ഞങ്ങൾ താഴെ വന്ന് കീഴടങ്ങാം എന്നായിരുന്നു മറുപടി. ഈ ആവശ്യം അംഗീകരിക്കാൻ ആ ദ്വിഭാഷി സൈനിക കമാൻഡറെ പ്രേരിപ്പിച്ചു. എന്നാൽ, ബിൻ ലാദൻ ഒരു സ്ത്രീയുടെ വേഷം ധരിച്ച്, ഇരുട്ടിന്റെ മറവിൽ ഒരു പിക്കപ്പ് ട്രക്കിൽ രക്ഷപ്പെട്ടു’’–ജോൺ കിരിയാക്കോ പറഞ്ഞു.

