കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സ്വർണം കാണാതായ സംഭവത്തിൽ വൻഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും എസ്.ഐ.ടി കോടതിക്ക് മാത്രമാണ് റിപ്പോർട്ട് നൽകേണ്ടതെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു.
ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ശബരിമലയിൽനിന്ന് ഇളക്കിമാറ്റിയ സ്വർണപ്പാളികൾ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് വിവരം. ഹൈകോടതി ദേവസ്വം ബെഞ്ചാണ് റിപ്പോർട്ട് പരിശോധിക്കുന്നത്.
ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരമാണ് ശില്പവും പാളിയും സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. പോറ്റിക്ക് കൈമാറിയ സമയത്ത് മഹസർ തയ്യാറാക്കി അതിൽ തന്ത്രിയും ഒപ്പിട്ടിട്ടുണ്ട്. മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ് സ്വർണം എന്നല്ല.
2019ൽ 14 ശില്പങ്ങൾ സ്മാർട്ട് ക്രിയേഷന്‍സില്‍ എത്തി. അതിൽ സ്വർണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റാൻ പോറ്റി ഇവർക്കു നിർദേശം നൽകി. 474.99 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നുസ്മാർട്ട് ക്രിയേഷൻസിൽനിന്ന് ഈ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. എന്നാൽ പോറ്റി ഇത് ബോർഡിന് കൈമാറിയിട്ടില്ല. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ അധിക കക്ഷിയാക്കി. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

