ന്യൂഡൽഹി: മതപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി മൃഗങ്ങളുടെ പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള 11 ബയോ സ്റ്റിമുലന്‍റുകളുടെ അംഗീകാരം പിൻവലിച്ച് കേന്ദ്ര സർക്കാർ. കോഴിത്തൂവൽ, കന്നുകാലികളുടെ തുകൽ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സ്റ്റിമുലന്‍റുകൾ പ്രധാനമായും തക്കാളി, വെള്ളരിക്ക, മുളക്, നെല്ല് തുടങ്ങിയ വിളകളുടെ വളർച്ചയും ഗുണനിലവാരവും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 2021 വരെ ഇവ വിൽക്കുന്നതിന് പ്രത്യേക നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. 2021ൽ എഫ്.സി.ഒ രജിസ്ട്രേഷനും സുരക്ഷാ രേഖകളും നിർബന്ധമാക്കിയെങ്കിലും 2025 ജൂൺ 16 വരെ കമ്പനികൾ പഴയ രീതിയിൽ തന്നെ വിതരണം തുടരുകയായിരുന്നു
30,00ഓളം സ്റ്റിമുലന്‍റുകൾ അനിയന്ത്രിതമായി വിപണിയിലെത്തിയിരുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവ് രാജ് സിങ് ചൗഹാൻ വ്യക്തമാക്കി. കർശനമായ പരിശോധന നടത്തിയിട്ടും കഴിഞ്ഞ 4 വർഷങ്ങളിൽ 8000 ഓളം സ്റ്റിമുലന്‍റുകൾ വിപണിയിൽ വിതരണം ചെയ്യപ്പെട്ടുവെന്നും നിലവിൽ ഇത് 650 ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.2024ല്‍ ഇന്ത്യയിലെ ബയോസ്റ്റിമുലന്‍റ് വിപണി 3,152 കോടി രൂപയായിരുന്നു. 2032ല്‍ ഇത് പതിനായിരം കോടിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതുവെ ദ്രാവകരൂപത്തില്‍ ലഭിക്കുന്ന ബയോ സ്റ്റിമുലന്‍റുകൾ വിളകളില്‍ തളിക്കുകയാണ് ചെയ്യുക. സെപ്റ്റംബര്‍ 30ന് പ്രോട്ടീന്‍ ഹൈഡ്രോലൈസേറ്റുകൾ കൊണ്ട് നിര്‍മ്മിച്ച 11 ബയോസ്റ്റിമുലന്‍റുകൾ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര കൃഷിമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

