കീവ്∙ ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലെൻസ്കിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. യുഎസ് മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്.
‘‘റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്’’, സെലെൻസ്കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെലൻസികിയുടെ പ്രതികരണം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് അധികത്തീരുവ ചുമത്തിയത്. യുക്രെയ്നിനെതിരായ ആക്രമണങ്ങൾ തുടരുന്ന റഷ്യ കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം, റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമം തുടരുകയണ്. കഴിഞ്ഞ മാസം സെലൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുക്രെയ്ൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചിരുന്നു.

