പാലക്കാട് : ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ തന്നെ വലിച്ചിഴച്ച് മർദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പീഡനപരാതി നല്‍കിയ യുവതി. നൂറുകണക്കിന് പേരുടെ മുന്നില്‍വച്ചായിരുന്നു അതിക്രമം. സുരേഷ് ഗോപിയാണ് ചികിത്സയ്ക്ക് പണം നല്‍കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച പരാതി ചോര്‍ത്തിയത് താനല്ലെന്നും യുവതി പറഞ്ഞു.
2014 ലാണ് പീഡനശ്രമം ഉണ്ടായത്. എഫ്ഐആറിലും കോടതിയില്‍ കൊടുത്ത മൊഴിയിലും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് കൃത്യമായി പറഞ്ഞതാണ്. പൊലീസ് കൃത്യമായി അന്വേഷിക്കാത്തത് കൊണ്ടാണ് ഒരു നടപടിയും ഇല്ലാതെ പോയത്. ഇക്കാര്യത്തില്‍ ബിജെപി അധ്യക്ഷനു നെല്ലും പതിരും ബോധ്യപ്പെടും. പരാതി നല്‍കുന്ന സമയത്ത് നിയമപരമായ പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു.
പിന്നീട് കോടതിയില്‍ വിധി എതിരാകാന്‍ കാരണം ഇതാണ്. ആദ്യ കാലത്ത് ഒരു അഭിഭാഷകന്‍ പോലും തനിക്ക് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വാധീനം കാരണം പലരും ഒഴിഞ്ഞു മാറി എന്നും പരാതിക്കാരി പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ കുറിപ്പിലാണ് പരാതിക്കാരിയുടെ തുറന്നുപറച്ചില്‍.

