കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.മുസ്‌ലിമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കൽപ്പിക്കണം എന്ന് ലോകത്തോട് വിളിച്ചു പറയാനാണ് നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടത്.ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്. സർക്കാർ അത് ചെയ്യുമെന്നാണ് വിശ്വാസം. മാനവികത ഉയർത്തിപ്പിടിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യെമനിൽ ഉണ്ടായ ഇടപെടലിന്റെ ഓരോ പുരോഗതിയും കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ ഉദ്ദേശ്യച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള അഭിമുഖത്തിൽ കാന്തപുരം പ്രതികരിച്ചു.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാൽ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. നിമിഷപ്രിയക്ക് മാപ്പ് നല്‍കാന്‍ തലാലിന്റെ കുടുംബം സമ്മതിച്ചുവെന്നാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ കാന്തപുരം അറിയിച്ചത്. മധ്യസ്ഥ ചർച്ചയുടെ പശ്ചാത്തലത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായാണ് യെമനില്‍ നിന്നുള്ള ഔദ്യോഗകിക വിവരം.
അതേസമയം വധശിക്ഷ റദ്ദായെന്ന റിപ്പോർട്ടുകള്‍ വന്നിരുന്നെങ്കിലും യെമനില്‍ നിന്നോ കേന്ദ്രസർക്കാരില്‍ നിന്നോ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനിടെ മധ്യസ്ഥ ചർച്ചകളോട് എതിർപ്പുള്ള, കൊല്ലപ്പെട്ട യെമനി യുവാവിന്റെ സഹോദരന്‍ അബ്ദല്‍ ഫതാഹ്, വധശിക്ഷ നടപ്പാക്കാന്‍ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടർക്ക് കത്ത് നല്‍കിയിട്ടുണ്ട്.

