പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കോവിഡ് വാക്‌സിനുമായി ബന്ധമില്ലെന്നും ആളുകൾക്കിടയിൽ ഉണ്ടാകുന്ന ഹൃദയഘാതത്തിന് കാരണം പല ഘടകങ്ങളാണെന്നും ഐസിഎംആർ പഠനം. 18 നും 45 നും ഇടയിൽ പ്രായമുള്ള ആളുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും(എൻസിഡിസി) ചേർന്നാണ് പഠനം നടത്തിയത്.
ഇന്ത്യയിലെ കോവിഡ് വാക്‌സിനുകൾ സുരക്ഷിതമാണ്. ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് അപൂർവമായി മാത്രമാണ്. ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കോവിഡിനു ശേഷമുള്ള ജീവിത രീതി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കാരണമാകാം പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് സംഭവിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവരുടെ പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലെ COVID-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു.
2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാന്മാരായി തോന്നിയെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളിലാണ് പഠനം നടത്തിയത്. ഇതിനായി 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ടെർഷ്യറി കെയർ ആശുപത്രികളിലായി 2023 മെയ് മുതൽ ഓഗസ്റ്റ് വരെ പഠനം നടത്തി. യുവാക്കളിൽ പെട്ടെന്നുള്ള മരണ സാധ്യത COVID-19 വാക്സിനേഷൻ വർദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ഐസിഎംആർ പറയുന്നു.