കോഴിക്കോട്: തീപിടിച്ച കപ്പലിൽ 140 കണ്ടെയ്നറുകളിൽ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) ക്ലാസിഫിക്കേഷൻ അനുസരിച്ച് 20 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന വസ്തുക്കൾ, സ്വയമേവ കത്തുന്നവ, കീടനാശിനികൾ ഉൾപ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.
ഇതിൽ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറിൽ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈൽ ക്ലോറോഫോർമൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉൾപ്പെടുന്നു. ഇത് കടലിൽ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. കപ്പലിൽ 20 കണ്ടെയ്നറുകളിലായി കത്തുന്ന ഖരവസ്തുക്കളുണ്ട്. ഇതിൽ രണ്ട് കണ്ടെയ്നറുകളിൽ ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, 12 കണ്ടെയ്നറുകളിൽ നാഫ്തലീൻ, ഒരു കണ്ടെയ്നറിൽ കത്തുന്ന ദ്രാവകം അടങ്ങിയ ഖരവസ്തുക്കൾ, നാല് കണ്ടെയ്നറുകളിൽ പാരഫോർമാൽഡിഹൈഡ് എന്നിവ ഉൾപ്പെടുന്നു.
സ്വയമേവ കത്തുന്ന ഓർഗാനോമെറ്റാലിക് പദാർഥവുമുണ്ട്. വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ സ്വയം കത്തുന്നവയാണിത്. കപ്പലിലെ തീയണക്കാൻ മറ്റ് കപ്പലുകൾ പോകുന്നതിന് തടസ്സമായി നിൽക്കുന്നത് വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇത്തരം വസ്തുക്കളുടെ സാന്നിധ്യമാണത്രെ.
വാൻഹായ് ലൈൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിംഗപ്പൂർ കപ്പലാണ് എം.വി. വാൻഹായ് 503. 2005ൽ തായ്വാനിലെ കാവോസിയുങ് സി.എസ്.ബി.സി കോർപറേഷൻ നിർമിച്ച ചരക്കു കപ്പലാണിത്. പാനമ കനാലിൽ സഞ്ചരിക്കാൻ പാകത്തിൽ രൂപകൽപന ചെയ്ത വാൻഹായ് 503ന് 268.8 മീറ്റർ നീളവും 32.3 മീറ്റർ വീതിയുമുണ്ട്.
ചൈന, ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചൈന- ഇന്ത്യ എക്സ്പ്രസ് റൂട്ടിലാണ് നിലവിൽ ചരക്ക് ഗതാഗതം നടത്തുന്നത്. മണിക്കൂറിൽ 24.4 നോട്ടിക്കൽ മൈൽ (45.2 കിലോമീറ്റർ) വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. 42,532 ടൺ ചരക്ക് ഉൾപ്പെടെ ആകെ 51,300 ടൺ ഭാരം താങ്ങാൻ ശേഷിയുണ്ട്. 20 അടി നീളവും എട്ടടി വീതിയും എട്ടര അടി ഉയരവുമുള്ള 4,252 കണ്ടെയ്നറുകൾ വരെ വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
കപ്പലിന് തീപിടിച്ച വിവരമറിഞ്ഞ ഉടനെ ബേപ്പൂർ തുറമുഖവും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സി-144 ഇന്റർസെപ്റ്റർ ബോട്ട് മെഡിക്കൽ അസിസ്റ്റന്റ് അടക്കമുള്ള 15 ജീവനക്കാരുമായി അപകട സ്ഥലത്തേക്ക് കുതിച്ചു. തീപിടിച്ച കപ്പലിൽനിന്ന് കടലിലേക്ക് ചാടിയവരിൽ കാണാതായ നാലുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇൻറർസെപ്റ്റർ ബോട്ടും പങ്കാളിയായി. അപകടത്തിൽപ്പെട്ട കപ്പൽ ജീവനക്കാരെ തുറമുഖത്ത് എത്തിക്കുകയാണെങ്കിൽ ഉടനെ ആശുപത്രിയിൽ എത്തിക്കുന്നതിന് രണ്ട് ആംബുലൻസുകളും സജ്ജമാക്കി നിർത്തിയിരുന്നു.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി. അപകടം അറിഞ്ഞയുടൻ തന്നെ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ തുറമുഖ അധികാരികൾക്ക് നിർദേശം ലഭിച്ചിരുന്നു. നേവിയുടെ വലിയ കപ്പലിലാണ് രക്ഷപ്പെടുത്തിയവരെ കൊണ്ടുവരുന്നതെങ്കിൽ തീരത്തേക്ക് അടുക്കാൻ സംവിധാനമില്ലാത്തതിനാൽ പുറംകടലിൽനിന്ന് ഏറ്റുവാങ്ങാൻ ബദൽ മാർഗങ്ങളും സംവിധാനിച്ചു.
കണ്ടെയ്നർ കപ്പൽ കത്തിയത് തലശ്ശേരിക്കും വടകരക്കും ഇടയിലെ ഉൾക്കടലിൽ ആണ്. കണ്ണൂർ ഏഴിമലയിലെ മൗണ്ട് ദില്ലി ലൈറ്റ് ഹൗസിൽനിന്ന് 44 നോട്ടിക്കൽ മൈൽ (81.49 കി.മീ) അകലെയാണ് കപ്പൽ കത്തിയത്. കപ്പൽ കണ്ണൂർ തീരത്തോട് ചേർന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത തുറമുഖമെന്ന നിലയിൽ തിങ്കളാഴ്ച രാവിലെ അഴീക്കലിൽ ജാഗ്രതാനിർദേശം ലഭിച്ചിരുന്നു. പരിക്കേറ്റ കപ്പൽ ജീവനക്കാരെ കടൽമാർഗം അഴീക്കലിൽ എത്തിക്കുമെന്നും സംശയമുണ്ടായിരുന്നു.അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കത്തിലായിരുന്നു തുറമുഖവും പോർട്ട് ഓഫിസർ ക്യാപ്റ്റൻ പി. അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും. കേരള മാരിടൈം ബോർഡ് ചെയർമാനും സി.ഇ.ഒയും പോർട്ട് ഡെപ്യൂട്ടി ഡയറക്ടറും അഴീക്കൽ തുറമുഖം ഉദ്യോഗസ്ഥരും അടക്കമുള്ള ഉന്നതാധികാരികളും കോസ്റ്റ് ഗാർഡുമായി രക്ഷാപ്രവർത്തനം സംബന്ധിച്ച ചർച്ച നടത്തിയിരുന്നു. എന്നാൽ, വലിയ കപ്പലുകൾ എത്താനുള്ള അസൗകര്യവും കോസ്റ്റ് ഗാർഡ് സ്റ്റേഷൻ അടക്കമുള്ള മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് അഴീക്കലിലെത്തിക്കാനുള്ള തീരുമാനം മാറ്റുകയായിരുന്നു.
കേരള തീരത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ രണ്ടാഴ്ച മുമ്പ് മുങ്ങിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി എൽസ-മൂന്നിന്റെ വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം കൊച്ചിയിൽനിന്ന് ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡിന്റെയും സംസ്ഥാന അധികാരികളുടെയും ഏകോപനത്തിലാണ് രക്ഷാപ്രവർത്തനം.‘സീമെക്ക് 3’ എന്ന ഡൈവിങ് സപ്പോർട്ട് വെസലാണ് രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചത്. റിമോട്ട്ലി ഓപറേറ്റഡ് വെഹിക്ൾസ് (ആർ.ഒ.വി), ഡൈവിങ് ഉപകരണങ്ങൾ, ഡീ കംപ്രഷൻ സംവിധാനങ്ങൾ എന്നിവ കപ്പലിലുണ്ട്. 12 മുങ്ങൽവിദഗ്ധരുടെ സംഘവും എയർഡൈവിങ് പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്. കൂടുതൽ ചോർച്ച തടയുന്നതിന് ഇന്ധന എണ്ണ ടാങ്കുകളുടെ തുറസ്സുകൾ തിരിച്ചറിഞ്ഞ് അടക്കലാണ് പ്രാരംഭഘട്ടത്തിൽ ഡൈവർമാർ ചെയ്യുന്നത്.ചൂടുള്ള ടാപ്പിങ് വഴി ടാങ്കുകളിൽനിന്ന് എണ്ണ നീക്കംചെയ്യുന്ന രണ്ടാംഘട്ടം ജൂലൈ മൂന്നിനകം പൂർത്തിയാക്കാനാണ് പദ്ധതി. ടി.ആൻഡ്.ടി സാൽവേജിന്റെ (സിംഗപ്പൂർ) ഓഫ്ഷോർ സപ്പോർട്ട് കപ്പലുകളായ ‘നന്ദ് സാർത്തി’, ‘ഓഫ്ഷോർ വാരിയർ’ എന്നിവ തീരത്ത് കണ്ട എണ്ണപ്പാട നീക്കാൻ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സമുദ്രപ്രഹരിയും നിരീക്ഷണത്തിനും അടിയന്തര പ്രതികരണത്തിനുമായി തീരത്ത് തുടരുന്നുണ്ട്.