ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ യു.എസ് കൈമാറിയതുപോലെ പ്രധാന ഭീകരരായ ഹാഫിസ് സയീദ്, സാജിദ് മിർ, സാക്കിയൂർ റഹ്മാൻ ലഖ്‌വി എന്നിവരെ പാകിസ്താൻ ഇന്ത്യക്കു കൈമാറണമെന്ന് ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി സിങ്. പാകിസ്താനെതിരായ ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ‘താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു’ എന്നും എന്നാൽ ‘അവസാനിച്ചിട്ടില്ല’ എന്നും അദ്ദേഹം പറഞ്ഞു. ഭീകര സംഘടനകൾക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെയായിരുന്നു ഇന്ത്യയുടെ നടപടി.
ഇസ്രായേലി ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ പാകിസ്താനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളെയാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്നും പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ തിരിച്ചടി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകര സംഘടനകൾക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെയായിരുന്നു ഇന്ത്യയുടെ നടപടി.
എന്നാൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ടാണ് പാകിസ്താൻ പ്രതികരിച്ചത് അദ്ദേഹം പറഞ്ഞു. ‘ഭീകരതക്കെതിരായ പോരാട്ടം തുടരും. നമ്മൾ ഒരു പുതിയ സാധാരണാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. തീവ്രവാദികൾ എവിടെയായിരുന്നാലും തീവ്രവാദികളെ കൊല്ലുകയും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും വേണം. അതിനാൽ അത് ഇപ്പോഴും അവസാനിച്ചിട്ടില്ല, പക്ഷേ നമ്മൾ സംസാരിക്കുമ്പോൾ വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മൾ വെള്ളം ഒഴുകാൻ അനുവദിച്ചപ്പോൾ, പാകിസ്താൻ ഇന്ത്യയിലേക്ക് ഭീകരത ഒഴുകാൻ അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.