വാഷിംഗ്ടൺ : യുഎസിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റങ്ങൾക്ക് മനപൂർവം സൗകര്യം ഒരുക്കുന്നു എന്ന് ആരോപിച്ച് ഇന്ത്യയിലെ നിരവധി ട്രാവൽ ഏജൻസി ഉടമകൾക്കും ജീവനക്കാർക്കും വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഇന്ത്യയിലെ യുഎസ് മിഷൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് പ്രകാരം ഇന്ത്യയിലെ ട്രാവൽ ഏജൻസികളുമായി ബന്ധമുള്ള നിരവധി പേർക്ക് വീസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ട്രാവൽ ഏജൻസികളുടെ പേരോ വീസ നിരോധനം ഏർപ്പെടുത്തിയ വ്യക്തികളുടെ പേരോ പുറത്തുവിട്ടിട്ടില്ല. പേരുകൾ പ്രസിദ്ധീകരിക്കാതെയാണ് വാഷിംഗ്ടൺ പലപ്പോഴും വീസ നിരോധനങ്ങൾ പുറപ്പെടുവിക്കുന്നത്.
“മനുഷ്യക്കടത്ത് ശൃംഖലകൾ ഇല്ലാതാക്കുന്നതിനായി ട്രാവൽ ഏജൻസികളുടെ ഉടമകൾ, എക്സിക്യൂട്ടീവുകൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ഞങ്ങൾ തുടരും,” ട്രാവൽ ഏജന്റുമാർ നിയമവിരുദ്ധ കുടിയേറ്റത്തിന് എങ്ങനെ സൗകര്യമൊരുക്കി എന്ന് വിശദീകരിക്കാതെ , സ്റ്റേറ്റ് ഡിപാർട്മെൻ്റ് വക്താവ് റ്റാമി ബ്രൂസ് വ്യക്തമാക്കി.
അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപകമായ നടപടികൾ സ്വീകരിക്കുകയും രാജ്യത്ത് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് അവരുടെ അംഗീകൃത താമസ കാലയളവ് കവിയരുതെന്ന മുന്നറിയിപ്പ് ന്യൂഡൽഹിയിലെ യുഎസ് എംബസി അതിന്റെ സോഷ്യൽ മീഡിയ സൈറ്റുകളിൽ ആവർത്തിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്താൽ അവർക്ക് നാടുകടത്തലും യുഎസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സ്ഥിരമായ വിലക്കും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.