ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നടപ്പാക്കി രണ്ടു ദിവസത്തിനു ശേഷമാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഇന്ത്യയിലേക്ക് ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായത്. പഞ്ചാബിലും ജമ്മു കാശ്മീരിലും ഉള്‍പ്പെടെ ആക്രമണ ശ്രമമുണ്ടായി. പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൈന്യം അതീവ ജാഗ്രത തുടരുകയാണ്. നിരവധി പാക് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടത്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ നിരവധി സര്‍വീസുകളും റദ്ദാക്കി
ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച ഭീകരരെ നമ്മള്‍ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കി. ഇന്നാട്ടിലെ സ്ത്രീകള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായി തന്നെ രാജ്യം തിരിച്ചടിക്കും. ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയപ്രഖ്യാപനമായിരുന്നു. ഭീകരവാദവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രണ്ടായി കാണില്ലെന്നും മോദി പറഞ്ഞു. ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ടെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നൽകി. ‘ഇപ്പോൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ തന്നെ ഭീകരവാദം തിരിച്ചടിക്കും. ഭീകരവാദവും വ്യാപാരവും ഒരുമിച്ചു പോകില്ല, വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല. പാക് സർക്കാർ പിന്തുണക്കുന്ന ഭീകരസംഘടനകൾക്ക് എതിരെ പോരാട്ടം തുടരും. പാകിസ്ഥാനുമായി പാക് അധീന കാശ്മീരിൽ മാത്രമായിരിക്കും ചർച്ചയെന്നും പ്രധാനമന്ത്രി അഭിസംബോധനയിൽ വ്യക്തമാക്കി.