ഡൽഹി: പഹൽഗാം ഭീകരക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിനും പാകിസ്ഥാനുമായുണ്ടായ സംഘർഷത്തിനും വെടിനിർത്തലിനും ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ഇന്ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഇന്ത്യയിലേക്കെത്തിയത്. പാക്കിസ്ഥാനെതിരെയുള്ള തുടർനീക്കങ്ങൾ പിന്നീട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്.
ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ പിൻവലിച്ചതോടെ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള കാര്യങ്ങൾ മോദി രാജ്യത്തോട് വിശദീകരിക്കുമെന്നാണ് വ്യക്തമാകുന്നത്.