വാഷിംഗ്ടണ്‍: യുഎസിന് ആശങ്കയായി അഞ്ചാം പനി കേസുകൾ ഉയരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായി അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം 1,000 കടന്നതായി രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രം (സിഡിസി) അറിയിച്ചു. 31 സംസ്ഥാനങ്ങളിലായി ഇതുവരെ 1,001 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2024ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 285 കേസുകള്‍ മാത്രമായിരുന്നു. ഈ രോഗം മൂലം മൂന്ന് പേരാണ് ഈ വര്‍ഷം മരിച്ചത്.
ടെക്സസിൽ പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വാക്സീൻ എടുക്കാത്ത സ്കൂൾ വിദ്യാർഥികളാണ്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഇത് മറ്റുള്ളവരിലേക്ക് പടരും. ഉയർന്ന പനി, മൂക്കൊലിപ്പ്, ചുമ, ചുവന്നതും വെള്ളം നിറഞ്ഞതുമായ കണ്ണുകൾ, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.