ന്യൂഡൽഹി: ബിഹാർ ഹാജിപൂർ ലോക്സഭാ സീറ്റിൽ നിന്നുള്ള ലോക് ജനശക്തി പാർട്ടി പ്രസിഡൻ്റ് ചിരാഗ് പാസ്വാൻ്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നതിനാൽ ഹർജിയിൽ തീർപ്പുകൽപ്പിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞു.
ഹർജിക്കാരന് മറ്റ് നിയമപരമായ പരിഹാരങ്ങൾ സ്വീകരിക്കാൻ സാധിക്കും. ചിരാഗ് പാസ്വാൻ്റെ ബന്ധുവായ പ്രിൻസ് രാജും പാസ്വാനും മറ്റും കൂട്ടാളികളും നടത്തിയ ലൈംഗികാതിക്രമത്തിൽ നിന്ന് അതിജീവിച്ചയാളാണ് താനെന്ന് ഹർജിക്കാരി ആരോപിച്ചു .
ഈ ക്രിമിനൽ പശ്ചാത്തലത്തെ മറച്ചുവച്ചാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെന്നും അത്തരം വിവരങ്ങൾ മറച്ചുവെക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 എ ലംഘനമാണെന്നും ആറ് മാസം തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്നും അവർ വാദിച്ചു.
ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നതിനാൽ ഡൽഹിയിൽ ഹർജി നിലനിൽക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച അഭിഭാഷകൻ സിദ്ധാന്ത് കുമാർ പറഞ്ഞു. മണ്ഡലത്തിലെ ഒരു വോട്ടർക്കോ സ്ഥാനാർത്ഥിക്കോ മാത്രമേ അപേക്ഷ ഹരജി സമർപ്പിക്കാൻ കഴിയൂ. ഹരജിക്കാരി ഈ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ വാദിച്ചു.