ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.
അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഹാഷിം മൂസ, തൽഹ എന്നിവരാണ് പാകിസ്താനിൽ നിന്നുള്ളവർ. ആദിൽ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.
പുൽവാമയിൽ നിന്നുള്ള അഹ്സാൻ എന്ന ഭീകരരും ആക്രമിച്ച സംഘത്തിൽ ഉൾപ്പെടുന്നു. ലഷ്കറെ ത്വയ്യിബയിൽ ചേരുകയും പാകിസ്താൻ നിന്നും പരിശീലനം നേരിയവരുമാണ് ഇവർ.
അതേസമയം, ഭീകരർക്കായുള്ള വ്യാപക തിരച്ചിൽ സംയുക്തസേന തുടരുകയാണ്. പീർപഞ്ചാൽ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഭീകരാക്രമണം അന്വേഷിക്കാൻ ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘത്തിന് അനന്ത്നാഗ് അഡീഷണൽ എസ്.പിയുടെ നേതൃത്വം നൽകും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം വെടിവെപ്പ് നടന്ന പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ നിന്ന ഫോറൻസിക് തെളിവുകൾ ശേഖരിച്ചു.