ഗസ്സ:കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണത്തിൽ ഹമാസ് അനുശോചനം രേഖപ്പെടുത്തി. മാനുഷികവും മതപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇസ്‍ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്‍റ് (ഹമാസ്) ആഗോള കത്തോലിക്കാ സഭയ്ക്കും എല്ലാ ക്രിസ്ത്യാനികൾക്കും അഗാധവും ആത്മാര്‍ഥവുമായ അനുശോചനം അറിയിക്കുന്നതായി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
മതാന്തര സംവാദത്തിനായുള്ള അചഞ്ചലമായ വാദത്തിനും ആഗോള ധാരണയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങൾക്കും, വിദ്വേഷത്തിനും വംശീയതയ്ക്കുമെതിരായ ഉറച്ച നിലപാടിന്‍റെയും പേരിലാണ് ഫ്രാൻസിസ് മാർപാപ്പ അറിയപ്പെട്ടിരുന്നത്. ആക്രമണങ്ങളെയും യുദ്ധങ്ങളെയും അദ്ദേഹം നിരന്തരം എതിർത്തു. ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനതയ്‌ക്കെതിരെ നടന്നതുൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങളെയും വംശഹത്യകളെയും അപലപിച്ചു. മാര്‍പാപ്പയുടെ ധാർമികവും മാനുഷികവുമായ നിലപാടുകളെ ഹമാസ് പ്രസ്ഥാനം വളരെയധികം അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
വത്തിക്കാനിൽ പ്രാദേശിക സമയം 7.35ഓടെയായിരുന്നു ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗം. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെയാണ് അന്ത്യം. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാർപാപ്പ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു.ഗസ്സയില്‍ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.