DIE പരിപാടികൾ നിർത്തലാക്കുകയും വിദ്യാർത്ഥികളുടെ ആക്ടിവിസം പരിമിതപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെയുള്ള വലിയ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ ഹാർവഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൺ ഡോളറിന്റെ ഫെഡറൽ സഹായം യുഎസ് വിദ്യാഭ്യാസ വകുപ്പ് നിർത്തിവച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ആന്റിസെമിറ്റിസം ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 2.2 ബില്യൺ ഡോളർ ഗ്രാന്റുകളും 60 മില്യൺ ഡോളറിൻ്റെ ഫെഡറൽ കരാറുകളും റദ്ദാക്കി.പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ജൂതവിരുദ്ധ ആരോപണങ്ങളുടെ പേരിൽ സ്ഥാപനത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ പാലിക്കില്ലെന്ന് ഹാർവാർഡ് സർവകലാശാല തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
നിബന്ധനകളുടെ പട്ടിക സർവകലാശാല അംഗീകരിച്ചില്ലെങ്കിൽ 9 ബില്യൺ ഡോളർ വരെ സർക്കാർ ധനസഹായം തടഞ്ഞുവയ്ക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ആദ്യ നടപടിയായി 2.4 ബില്യൺ ഡോളർ സഹായം നിർത്തലാക്കുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച, ട്രംപ് ഭരണകൂടം ഹാർവർഡിന് അയച്ച ഔദ്യോഗിക മെയിലിൽ വിപുലമായ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർവകലാശാല ഭരണതലത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം, നിയമനങ്ങൾ എങ്ങനെ നടത്തണം, വിദ്യാർഥി പ്രവേശനം എങ്ങനെ നടത്തണം തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
സ്റ്റൂഡൻ്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, DEI ( Diversity, diversity, equity, and inclusion) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹാർവഡ് ഇക്കാര്യത്തിൽ വിസമ്മതം അറിയിച്ചു. തിങ്കളാഴ്ച എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ശക്തമായ പ്രതികരണത്തിൽ, സർവകലാശാല ഇങ്ങനെ എഴുതി, “സർവകലാശാല അതിന്റെ സ്വാതന്ത്ര്യം ഉപേക്ഷിക്കുകയോ ഭരണഘടനാ അവകാശങ്ങൾ ഉപേക്ഷിക്കുകയോ ചെയ്യില്ല.”തുടർന്നാണ് ഫണ്ട് വെട്ടിച്ചുരുക്കിയ ആദ്യ നടപടി വന്നത്.