തൃശ്ശൂർ: ഓട്ടോറിക്ഷകൾ പെരുകുകയും ജനങ്ങൾ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിൽ. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ഓട്ടോ തൊഴിലാളികളും. നഗരങ്ങളിൽ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലോടുന്നവർക്ക് പ്രതിസന്ധി ഏറെയാണ്. ഫിറ്റ്നസ് വ്യവസ്ഥകളും സ്പെയർപാർട്സിന്റെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് 7.3 ലക്ഷത്തോളം ഓട്ടോകളുണ്ടെന്നാണ് കണക്ക്.
വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവർക്ക് വാടകപ്പണത്തിന് പുറമേ, തൊഴിലിന്റെ കൂലികൂടി കിട്ടിയാലേ മുതലാകൂ. സ്വന്തം ഓട്ടോറിക്ഷയുള്ളവർക്കാകട്ടെ ബാങ്ക് വായ്പാ തിരിച്ചടയ്ക്കാനുള്ള തുകയും കൂലിയും കിട്ടണം ഈ പണി തുടരാൻ. കോവിഡ് കാലത്തു മാത്രമാണ് കേരളത്തിൽ പുതിയ ഓട്ടോട്ടോറിക്ഷകളുടെ എണ്ണം കുറഞ്ഞത്. അതിനുശേഷം നന്നായി
ഓട്ടോ സ്റ്റാൻഡുകളിൽനിന്ന് സർവീസ് നടത്തുന്ന നാലുചക്ര ഓട്ടോ ടാക്സികൾക്കും സാധാരണ ടാക്സികൾക്കും നൽകുന്ന ഇളവ് ഓട്ടോറിക്ഷകൾക്ക് കിട്ടുന്നില്ലെന്നതാണ് തൊഴിലാളികളുടെ പരാതി. ഓട്ടോ ടാക്സിക്കും മീറ്റർ ബാധകമല്ല. ഇവയ്ക്ക് രണ്ടു ദിശയിലേക്കുമുള്ള ദൂരം കണക്കിലാക്കി കൂലി ഈടാക്കാം.
വർഷം തോറും ഓട്ടോയുടെ മീറ്റർ സീൽ ചെയ്യാൻ 200 രൂപയാണ് ഫീസ്. ഇത് ഒരു ദിവസം വൈകിയാൽ 2,000 രൂപയാണ് പിഴ. വർഷം തോറുമുള്ള ഫിറ്റ്നസിന് ഫീസ് 500 രൂപയാണ്. ഇതിനായി 10,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തണം. റോഡ് നികുതി ഒടുക്കാൻ ഉടമയുടെ ക്ഷേമനിധി വിഹിതം മാത്രം അടച്ചാൽ മതി. തൊഴിലാളി ക്ഷേമനിധി അടയ്ക്കേണ്ടതില്ലെന്നത് തൊഴിലാളികൾക്ക് തിരിച്ചടിയാണ്.