ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തിൽ. ‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്ന പ്രതികരണമാണ് സോണിയയെ വെട്ടിലാക്കിയത്. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, സോണിയയുടെ പരാമർശം രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നതും ഫ്യൂഡൽ മനോഭാവം വ്യക്തമാക്കുന്നതുമാണെന്ന് ബിജെപി വിമർശിച്ചു. പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രപതി ഭവനും രംഗത്തെത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചു കോൺഗ്രസിന്റെ ചില പ്രമുഖ നേതാക്കൾ നടത്തിയ പരാമർശം ദൗർഭാഗ്യകരവും പൂർണമായും ഒഴിവാക്കേണ്ടതുമായിരുന്നെന്ന് രാഷ്ട്രപതി ഭവൻ പറഞ്ഞു. രാഷ്ട്രപതിയുടെ പദവിയെ വ്രണപ്പെടുത്തുന്ന പരാമർശമായിരുന്നു അത്. മര്യാദയുടെ ലംഘനമാണ് അവർ ചെയ്തതെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
‘ രാഷ്ട്രപതി ഒരു ഘട്ടത്തിലും തളർന്നുപോയിട്ടില്ല. മറിച്ച്, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും സ്ത്രീകൾക്കും കർഷകർക്കുമായി സംസാരിക്കുക എന്നത് ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നത്’–രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറയുന്നു.
കോൺഗ്രസ് പാർട്ടിയുടെ വരേണ്യ, ദരിദ്ര–ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. കോൺഗ്രസ് മാപ്പു പറയണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.