Monday, June 30, 2025
HomeGulfയുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം കർശനമാക്കി

യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം കർശനമാക്കി

അബുദാബി : യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാൻ ഇനി  നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.

2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം.

കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതിയുണ്ട്. ഇതനുസരിച്ച് ഡിസംബർ 31നകം മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2025, 2026 വർഷങ്ങളിലെ 2% വീതം ചേർത്ത് മൊത്തം 10% ആക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കു പിഴ ചുമത്തുകയും കുറ‍ഞ്ഞ ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. 2 വർഷത്തിനിടെ 1400ലേറെ കമ്പനികൾക്ക് പിഴ ചുമത്തിയിരുന്നു. വ്യാജ റിക്രൂട്മെന്റ് നടത്തിയ 1200 കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചു.

നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. പിഴസംഖ്യ 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9000 ദിർഹമാക്കി വർധിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments