യൂറോപ്പ് റഷ്യയെ ആക്രമിച്ചാൽ ആ യുദ്ധം തികച്ചും വ്യത്യസ്തവും വളരെ പെട്ടെന്ന് അവസാനിക്കുന്നതുമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ മുന്നറിയിപ്പ്. യെക്കാറ്റെറിൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്ര യുവജന ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്പിനെ ആക്രമിക്കാൻ റഷ്യക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
എന്നാൽ റഷ്യക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്ന യൂറോപ്പ് തിരിച്ചടി നൽകിയാൽ ഫലം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ ഒതുക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും നാറ്റോയുടെ വിപുലീകരണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി. ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയ്യാറാണെങ്കിലും പാശ്ചാത്യ സൈന്യത്തെ ഉക്രെയ്നിൽ വിന്യസിച്ചാൽ അത് യുദ്ധപ്രഖ്യാപനമായി കാണും.
ഡൊണാൾഡ് ട്രംപ് ഭരണകൂടം വന്നതിനു ശേഷവും അമേരിക്കയുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും സോവിയറ്റ് യൂനിയന്റെ തകർച്ചയ്ക്ക് ശേഷമുള്ളതുപോലെ യൂറോപ്പുമായി ഇനി അടുത്ത ബന്ധത്തിനില്ലെന്നും ലാവ്‌റോവ് വ്യക്തമാക്കി.

