കൊച്ചി: അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ടവയെല്ലാം സർക്കാർ പദ്ധതിയെന്ന് മൊഴി നൽകി ആന്റോ അഗസ്റ്റിൻ. ജിഎസ്ടി വകുപ്പിനാണ് ആന്റോ മൊഴി നൽകിയിരിക്കുന്നത്. സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിച്ചു. അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്. തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്റോ അഗസ്റ്റിൻ മൊഴിയിൽ പറയുന്നു.
ഓഗസ്റ്റ് 3നാണ് ആന്റോ മൊഴി നൽകിയത്. സൽപ്പേരിനായി പണം ചെലവാക്കാൻ തീരുമാനിച്ചെന്നും ആന്റോയുടെ മൊഴിയിലുണ്ട്. അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണ്.
അബ്കാരി കേസിൽ കോടതിയിലെ വാദങ്ങൾ ചോദ്യം ചെയ്യലിലും ആവർത്തിച്ച് ആന്റോ അഗസ്റ്റിൻ. ചോദ്യം ചെയ്യലിൽ എല്ലാം നിഷേധിച്ചുകൊണ്ടാണ് ആന്‍റോ പ്രതികരിച്ചത്. വീട് തന്റെ പേരിലല്ലെന്നും മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവര്‍ത്തിച്ചു വ്യക്തമാക്കി. താൻ മദ്യപിക്കുന്ന ആളല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങി. ചോദ്യം ചെയ്യൽ ഇന്നും തുടരും. വീട് ആന്റോയുടെ പേരിലെന്ന് തെളിയിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നു എക്സൈസ് അറിയിച്ചു.

