കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ വിവരങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് കുരുക്ക് മുറുകുന്നു. പിണറായിയുടെ മകൾ വീണ വിജയൻ പ്രതിയായ കേസിൽ പിണറായിക്കും ഭർത്താവ് റിയാസിനുമെതിരെയടക്കം അന്വേഷണം നടത്താമെന്ന് സർക്കാരിന് എ ജി നിയമോപദേശം നൽകി. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാകാം എന്നാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തര വകുപ്പിന് കൈമാറിയ ഉപദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് എ.ജി. നിയമോപദേശം നൽകിയത്.
സി.എം.ആർ.എൽ. – എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പി.എം.എൽ.എ. പ്രകാരം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. ഡി.ജി.പിക്ക് അയച്ച 25 പേജുള്ള റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നും ഇതിനായി മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തിയെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിക്ക് പുറമെ മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ്, സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉൾപ്പെടെ 12-ലധികം പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
സി.എം.ആർ.എൽ. ഇടപാടിന് പുറമെ കോടിക്കണക്കിന് രൂപയുടെ മറ്റ് അവിഹിത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡിയുടെ കത്തിൽ സൂചനകളുണ്ട്. കേസിൽ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കാൻ വിജിലൻസിന് അധികാരം ഉണ്ടെന്നാണ് എ.ജി നൽകിയ നിയമോപദേശം വ്യക്തമാക്കുന്നത്. വിഷയം സങ്കീർണ്ണമായതിനാൽ വിജിലൻസ് അന്വേഷണത്തിനാണ് സാധ്യത കൂടുതൽ. വിഷയത്തിൽ വൈകാതെ തന്ന സർക്കാരിന്റെ ഭാഗത്തുനിന്നും നിർണ്ണായക തീരുമാനമുണ്ടാകും.

