കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തനിക്കെതിരെയുള്ള അന്വേഷണങ്ങൾ തടയാൻ പിണറായി വിജയൻ സിപിഎമ്മിനേയും പാർട്ടി പ്രവർത്തകരെയും കവചമാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാനവട്ട പ്രയത്‌നമാണ് മുൻ മുഖ്യമന്ത്രി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യങ്ങൾക്കൊന്നും പിണറായി വിജയൻ കൃത്യമായ മറുപടി നൽകുന്നില്ലെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞതെല്ലാം കളവാണ്. സിപിഎമ്മിനെ തകർക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത് എന്ന രീതിയിലാണ് അദ്ദേഹം കാര്യങ്ങളെ ചിത്രീകരിക്കുന്നത്. പിണറായി വിജയന്റെ അക്കൗണ്ടിൽ നിന്ന് വിദേശത്തേക്ക് ആർക്കെങ്കിലും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ, മന്ത്രി റിയാസിന്റെ സുഹൃത്തുക്കൾക്ക് പണം കൈമാറിയിട്ടുണ്ടോ എന്നിങ്ങനെ രണ്ട് ചോദ്യങ്ങളാണ് പ്രധാനമായും തനിക്ക് മുൻ മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളതെന്നും മാത്യു പറഞ്ഞു.
റിയാസിന്റെ സുഹൃത്തുക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഭീഷണിപ്പെടുത്തി എന്നാണ് പിണറായി ആരോപിക്കുന്നതെങ്കിൽ, ഇക്കാര്യം എന്തുകൊണ്ടാണ് ഇത്രയും നാൾ നേരത്തെ പറയാതിരുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

