ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ സ്വാഗതംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷത ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ കാഴ്ചപ്പാടിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് വ്യക്തമാക്കി. കൂടാതെ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശങ്ങളും ചർച്ചയാകുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ബ്രിക്സിന്റെ രൂപവത്കരണത്തിന്റെ 20-ാം വാർഷിക വേളയിലാണ് ഈ ചരിത്രപരമായ ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആഗോളതലത്തിൽ ബ്രിക്സ് തങ്ങളുടേതായ സവിശേഷമായ സ്വത്വം കെട്ടിപ്പടുത്തിട്ടുണ്ടെന്നും ആരോടും എതിർപ്പില്ലാതെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് പ്രസ്ഥാനം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 20 വർഷത്തേക്കുള്ള പുതിയ ലക്ഷ്യങ്ങളിലേക്ക് കടക്കുമ്പോൾ, പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നതിനായി ‘ബ്രിക്സ് കണ്ടിന്യൂയിറ്റി ആൻഡ് ഇംപ്ലിമെന്റേഷൻ മെക്കാനിസം’ രൂപവത്കരിക്കാനും തീരുമാനങ്ങളും പുരോഗതിയും രേഖപ്പെടുത്താൻ ഡിജിറ്റൽ സംവിധാനം ഒരുക്കാനും അദ്ദേഹം നിർദേശിച്ചു.

