Tuesday, September 8, 2026
HomeNewsയുഎസ് - കാനഡ വ്യാപാരയുദ്ധം: യു എസ് ഉൽപ്പന്നങ്ങൾക്ക് തിരിച്ചടി തീരുവ നൽകി...

യുഎസ് – കാനഡ വ്യാപാരയുദ്ധം: യു എസ് ഉൽപ്പന്നങ്ങൾക്ക് തിരിച്ചടി തീരുവ നൽകി കാനഡ

ഒട്ടാവ : യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ തിരിച്ചടി തീരുവ ചൊവ്വാഴ്ച അർധരാത്രിക്ക് പിന്നാലെ പ്രാബല്യത്തിൽ വരും. ഇതോടെ ദീർഘകാല സഖ്യകക്ഷികളായ യുഎസും കാനഡയും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമാകുകയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്തു. അലുമിനിയം ഫോയിൽ, മഴക്കോട്ടുകൾ, ചീസ് തുടങ്ങി നൂറുകണക്കിന് യുഎസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ കാനഡ ചുമത്തും.

ഏകദേശം 2,000 കോടി ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങളെയാണ് കാനഡയുടെ നടപടി ബാധിക്കുക. കാനഡയിലേക്കുള്ള യുഎസ് വാർഷിക കയറ്റുമതിയുടെ ഏകദേശം 6 ശതമാനമാണിത്.യുഎസ് തീരുവയ്ക്ക് മറുപടിയായാണ് കാനഡയുടെ നടപടി. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പരസ്പരം തീരുവ ചുമത്തുന്ന വ്യാപാരയുദ്ധം ആരംഭിച്ചത്. ചൊവ്വാഴ്ച കിഴക്കൻ യുഎസ് സമയം പുലർച്ചെ 12.01 മുതൽ കാനഡയുടെ പുതിയ തീരുവ പ്രാബല്യത്തിൽ വരും. കാനഡയുടെ തീരുവ പ്രാബല്യത്തിൽ വന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് നേരത്തെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.

തിങ്കളാഴ്ച കാനഡ ആസ്ഥാനമായ വിമാന നിർമാതാക്കളായ ബോംബാർഡിയർ യുഎസിൽ ഉൽപ്പന്നങ്ങൾ നിർമിക്കാൻ തയ്യാറായില്ലെങ്കിൽ കമ്പനിയുടെ വിമാനങ്ങളുടെ വിൽപ്പന തടയുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡയിൽ നിർമിക്കുന്ന കാറുകൾക്കും വാഹന ഭാഗങ്ങൾക്കും നിലവിലെ 25 ശതമാനം തീരുവ ജനുവരി മുതൽ 50 ശതമാനമാക്കി ഉയർത്തുമെന്നും ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. “വ്യാപാരത്തിലും മറ്റ് കാര്യങ്ങളിലും ഇടപെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. ഞങ്ങൾക്ക് കാനഡയെ ആവശ്യമില്ല, അവർക്ക് ഞങ്ങളെയാണ് ആവശ്യം,” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഇതിനിടെ, കാനഡയുമായുള്ള മറ്റൊരു പേരുമാറ്റ തർക്കവും തുടരുകയാണ്. ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള ഉത്തരവിൽ ഓഗസ്റ്റ് 27ന് ട്രംപ് ഒപ്പുവെച്ചിരുന്നു. തുടർന്ന് ‘ലേക്ക് അമേരിക്ക’ എന്ന് അടയാളപ്പെടുത്തിയ ജലാശയം സംരക്ഷിക്കാൻ ട്രംപിന്റെ പ്രത്യേക ഹെയർസ്റ്റൈലുള്ള പക്ഷികൾ തോക്കുകളുമായി മാർച്ച് ചെയ്യുന്ന AI വീഡിയോയും ട്രംപ് പങ്കുവച്ചു.

എന്നാൽ തടാകത്തെ കാനഡ ‘ലേക്ക് ഒന്റാറിയോ’ എന്നുതന്നെ വിളിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. “ഇന്നും എന്നും ഈ തടാകത്തിന്റെ പേര് ലേക്ക് ഒന്റാറിയോ തന്നെയാണ്,” കാർണി പറഞ്ഞു.യുഎസ് ഭരണകൂടത്തിന്റെ നിലപാടിനെ കഴിഞ്ഞയാഴ്ചയും കാർണി വിമർശിച്ചു. “അമേരിക്കക്കാർ മീമുകൾ പങ്കിടുന്നതും പരിഹസിക്കുന്നതും ശക്തി കാണിക്കാൻ ശ്രമിക്കുന്നതും അവസാനിപ്പിച്ച് ചർച്ചകൾ ഗൗരവമായി നടത്താൻ തയ്യാറാകുമ്പോൾ നമുക്ക് ചർച്ച ചെയ്യാം,” അദ്ദേഹം പറഞ്ഞു.

2026ന്റെ ആദ്യ പകുതിയിൽ കാനഡയിലേക്ക് 1,7580 കോടി ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങളാണ് യുഎസ് കയറ്റുമതി ചെയ്തത്. മെക്സിക്കോയ്ക്ക് ശേഷം യുഎസിന്റെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് കാനഡ. യുഎസിന്റെ ആകെ കയറ്റുമതിയുടെ 14 ശതമാനവും കാനഡയിലേക്കാണ്.നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കുന്ന പരിമിതമായ ഉൽപ്പന്നങ്ങൾക്കാണ് പുതിയ തീരുവ ബാധകമാകുന്നത്. എന്നാൽ വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമായാൽ ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. “ഇത് പരമ്പരാഗത വ്യാപാരയുദ്ധത്തിന്റെ മാതൃകയാണ്. ഒരു രാജ്യം തീരുവ ചുമത്തുന്നു, മറ്റേ രാജ്യം അതേ തോതിൽ തിരിച്ചടി നൽകുന്നു. തുടർന്ന് കൂടുതൽ തീരുവകൾ വരുന്നു. ഒടുവിൽ ഇരുപക്ഷത്തിനും ദോഷകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്,” ഡ്യൂക്ക് സർവകലാശാലയിലെ പ്രൊഫസർ ക്യാംപ്ബെൽ ഹാർവി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments