പുനെ : തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും ജാർഖണ്ഡിലുമുയർന്ന അതേ മുദ്രാവാക്യങ്ങളാണ് പൂനെയിലും ഉയരുന്നത്. മാർച്ചിൽ നടക്കാനിരുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. സമാനമായി ടെറ്റ് പരീക്ഷയും. അന്വേഷണത്തിൽ അന്തർ സംസ്ഥാന സംഘമാണ് അന്ന് വലയിലായത്. ബോബൈ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്നങ്ങളുണ്ടായി. ഇതോടെ സഹികെട്ടാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. രാഹുൽ ഗാന്ധി, സുപ്രിയ സുലേ തുടങ്ങി പ്രതിപക്ഷ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം പി എസ് സി ചെയർമാന്റെയും സെക്രട്ടറിയുടേയും രാജിയടക്കമുള്ള ആവശ്യം നടപ്പാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
പൂനെയിലെ സമരം ഒരു പരീക്ഷയുടെയോ നിയമനത്തിന്‍റെയോ പ്രശ്നം മാത്രമല്ലെന്നും മുഴുവൻ സംവിധാനത്തിലും വിശ്വാസം തകർന്നതിന്റെ പ്രതിഫലനമാണെന്നുമായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിദ്യാർഥികൾക്ക് പിന്തുണയുമായി എൻ സി പി നേതാവ് സുപ്രിയ സുലേയും, ഉദ്ദവ് ശിവസേന നേതാവ് ആദിത്യ താക്കറെയുമെത്തി. മറാത്ത നേതാവ് മനോജ് ജാരങ്കെ പാട്ടീലും സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെയും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഏഴംഗ ഉന്നത സമിതിയെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ ഇടപെട്ടെങ്കിലും പ്രക്ഷോഭം തണുത്തില്ല.
പേപ്പർ ചോർച്ചകളിൽ സമഗ്ര അന്വേഷണം വേണം . എം പി എസ് സി ചെയർമാന്റെയും സെക്രട്ടറിയുടേയും രാജി, പരീക്ഷ നടത്തിപ്പിൽ നിന്ന് സ്വകാര്യ ഏജൻസികളെ പുറത്താക്കൽ തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇതെല്ലാം അംഗീകരിക്കും വരെ സമരമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

