Sunday, August 23, 2026
HomeNews'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വീണ്ടും ചർച്ചയാക്കി ബി.ജെ.പി

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വീണ്ടും ചർച്ചയാക്കി ബി.ജെ.പി

ന്യൂഡൽഹി : 2029 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി 22 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള സാധ്യത തേടി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ.എൻ.ഡി.എക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് പരിഗണിക്കുന്നത്. ദ ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നീക്കം നടപ്പാക്കണമെങ്കിൽ കാലാവധി തീരുന്നതിന് മുമ്പ് തന്നെ നിയമസഭകൾ പിരിച്ചുവിടേണ്ടി വരും. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ പരിശോധിക്കുന്ന പാർലമെന്ററി സംയുക്ത സമിതി, സംസ്ഥാന സർക്കാറുകളുമായി ചർച്ച നടത്തുന്നുണ്ട്.

നിലവിൽ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എൻ.ഡി.എ സഖ്യമാണ് ഭരണം നടത്തുന്നത്. ഇതിൽ 11 സംസ്ഥാനങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 2019ലാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷ, ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ ഇതിനകം തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നടക്കുന്നത്.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, രാജസ്ഥാൻ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 2029ലാണ് നിയമസഭ തെരഞ്ഞെടുപ്പ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ഡി.എ ഭരണം നിലനിർത്തിയാൽ, 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകൾ 2029 ജനുവരിയോടെ പിരിച്ചുവിട്ട് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് സാധ്യത തേടുന്നത്.

ഭരണഘടനയിലെ 174(2)(ബി) അനുച്ഛേദപ്രകാരം, സംസ്ഥാന സർക്കാറിന്റെ ഉപദേശപ്രകാരമോ അല്ലെങ്കിൽ സർക്കാർ ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴോ ഗവർണർക്ക് ഒരു സംസ്ഥാന നിയമസഭ പിരിച്ചുവിടാം. നിയമസഭ പിരിച്ചുവിട്ടുകഴിഞ്ഞാൽ, 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം.

നിലവിലെ ബില്ലിലെ നിർദേശപ്രകാരം, 2034ഓടെയാണ് ആദ്യമായി ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കുക. 2029ൽ തന്നെ ഇതിനു സാധിക്കുമോ എന്നാണ് എൻ.ഡി.എ ആലോചിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സഭകൾക്ക് ചുരുങ്ങിയ കാലാവധി നൽകാനും അതുവഴി അടുത്ത ഘട്ടത്തിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനും ലക്ഷ്യമിട്ടാണ് 2024 ഡിസംബറിൽ സംയുക്ത സമിതി രൂപവത്കരിച്ചത്.

ഈ വർഷത്തെ ശീതകാല സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് (2027), ഹിമാചൽ പ്രദേശ്, കർണാടക, മിസോറം, തെലങ്കാന (2028) എന്നിവ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

അതേസമയം, എന്‍.ഡി.എയുടെ ഈ നീക്കം വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കും. കോണ്‍ഗ്രസ് ഇതിനോടകം തന്നെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ ശക്തമായി എതിര്‍ത്തുരംഗത്തുണ്ട്. ഇത് ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ തത്വങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments