വാഷിംഗ്ടൺ : അമേരിക്കൻ പാർലമെന്റായ യു.എസ്. കോൺഗ്രസിൽ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ നിരാശ പടർത്തുന്നു. അടുത്തിടെ നടന്ന പ്രൈമറി തിരഞ്ഞെടുപ്പുകളിൽ പ്രമുഖ ഇന്ത്യൻ വംശജരായ ജനപ്രതിനിധികൾ പരാജയപ്പെട്ടതാണ് ഈ ആശങ്കയ്ക്ക് കാരണം. ഇതോടെ, യു.എസ്. ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജരുടെ അനൗദ്യോഗിക കൂട്ടായ്മയായ ‘സമോസ കോക്കസ്’ അംഗങ്ങളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ചായി ചുരുങ്ങിയേക്കും.2023 ജനുവരി മുതൽ മിഷിഗണിലെ 13-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി അംഗം ശ്രീ തനേദാർ ഓഗസ്റ്റ് 4-ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആഫ്രിക്കൻ-അമേരിക്കൻ വംശജർക്ക് ഭൂരിപക്ഷമുള്ള ഡെട്രോയിറ്റിൽ പ്രാദേശിക നേതാവായ ഡൊണാവൻ മക്കിന്നിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.
അതുപോലെ, 2016 മുതൽ ഇല്ലിനോയിസിൽ നിന്ന് തുടർച്ചയായി വിജയിച്ചിരുന്ന രാജാ കൃഷ്ണമൂർത്തി, തൻ്റെ സുരക്ഷിതമായ സീറ്റ് ഉപേക്ഷിച്ച് യു.എസ്. സെനറ്റിലേക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇല്ലിനോയിസ് ലെഫ്റ്റനൻ്റ് ഗവർണർ ജൂലിയാന സ്ട്രാറ്റനോട് പരാജയപ്പെടുകയായിരുന്നു. കൂടാതെ, സിയാറ്റിൽ മുൻ സിറ്റി കൗൺസിൽ അംഗം ക്ഷമാ സാവന്ത് (ഇൻഡിപെൻഡന്റ്), പൂർണിമ നാഥ് (റിപ്പബ്ലിക്കൻ), ഡോ. ടീന ഷാ (ഡെമോക്രാറ്റ്) എന്നിവരും പ്രൈമറി ഘട്ടത്തിൽ തന്നെ പുറത്തായി.
ചില തിരിച്ചടികൾ നേരിട്ടെങ്കിലും നവംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ നിരവധി പ്രമുഖർ ജനവിധി തേടുന്നുണ്ട്. വാഷിംഗ്ടൺ (ഡിസ്ട്രിക്റ്റ് 7) ൽ നിലവിലെ ജനപ്രതിനിധി പ്രമീള ജയപാലും (ഡെമോക്രാറ്റ്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നിരവ് ഷെത്തും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. ഇരുവരും ഇന്ത്യൻ വംശജരാണ്.
കാലിഫോർണിയയിൽ പ്രമുഖ നേതാക്കളായ റോ ഖന്ന (ഡിസ്ട്രിക്റ്റ് 17), ഡോ. അമി ബേര (ഡിസ്ട്രിക്റ്റ് 6) എന്നിവർ വീണ്ടും മത്സരിക്കുന്നു. റോ ഖന്ന നേരിടുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മറ്റൊരു ഇന്ത്യൻ വംശജൻ റിതേഷ് ടണ്ടനെയാണ്. വിർജീനിയയിൽ നിന്ന് സുഹാസ് സുബ്രഹ്മണ്യവും അരിസോണയിലെ ഒന്നാം ഡിസ്ട്രിക്റ്റിൽ നിന്ന് പ്രൈമറി വിജയിച്ചു വന്ന ഡോ. അമീഷ് ഷായും ജനവിധി തേടുന്നുണ്ട്. ഇന്ത്യൻ വംശജർ കേവലം ഒരു വോട്ട് ബാങ്ക് എന്ന നിലയിൽ നിന്ന് മാറി, അമേരിക്കൻ രാഷ്ട്രീയത്തിൻ്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ റോബിന്ദർ സച്ചിദേവ് ചൂണ്ടിക്കാണിക്കുന്നു. ഒന്നാം തലമുറ കുടിയേറ്റക്കാർക്ക് ഇമിഗ്രേഷൻ നിയമങ്ങളും ഇന്ത്യ-യു.എസ്. ബന്ധങ്ങളുമാണ് പ്രധാനമെങ്കിൽ, അമേരിക്കയിൽ ജനിച്ച് വളർന്ന രണ്ടാം തലമുറയ്ക്ക് തൊഴിൽ, ജീവിതച്ചെലവ്, വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയാണ് പ്രധാനം.
ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ പങ്കാളിത്തം കോൺഗ്രസിൽ മാത്രമല്ല, സ്കൂൾ ബോർഡുകൾ, കൗണ്ടികൾ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ വൻതോതിൽ വർദ്ധിച്ചുവരികയാണെന്നും, അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കമ്മ്യൂണിറ്റിയുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാണെന്നും ഇൻഡിയാസ്പോര എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജോഷിപുര വ്യക്തമാക്കി.

