ന്യൂഡൽഹി : തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുകമ്പാ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകിക്കൊണ്ടുള്ള വിജയ് സർക്കാരിന്റെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈകോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈകോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മറ്റുള്ളവരും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ദുരന്തത്തിൽ കുട്ടികൾ ഉൾപ്പെടെ 41 പേരാണ് മരണപ്പെട്ടിരുന്നത്.
ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകുന്നതിലും ജോലി നൽകുന്നതിലും എന്തിനാണ് എതിർപ്പെന്ന് ചോദ്യം ചെയ്തുകൊണ്ട് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബത്തിലെ ഏക ആശ്രയം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, സർക്കാരിന് അവരുടെ മക്കൾക്കോ മറ്റ് ആശ്രിതർക്കോ യോഗ്യതക്കനുസരിച്ച് തൊഴിൽ നൽകാൻ അധികാരമില്ലേ എന്നും കോടതി ആരാഞ്ഞു. തമിഴ്നാട് ചീഫ് സെക്രട്ടറിക്കും മറ്റുള്ളവർക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
തമിഴ്നാട് സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകരായ ഡോ. അഭിഷേക് മനു സിംഘ്‍വിയും മുകുൾ റോത്തഗിയും കോടതിയിൽ ഹാജരായി. ആർട്ടിക്ക്ൾ 162 പ്രകാരമുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമായി ദുരന്തബാധിതർക്ക് ജോലി നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നും, ഇതിൽ ഹൈകോടതിക്ക് എങ്ങനെ ഇടപെടാൻ കഴിയുമെന്നും സിംഘ്‍വി ചോദിച്ചു. സർക്കാരിന്റെ സർക്കുലറിനെതിരെ ആരും ഹരജിയിൽ ഒരു വെല്ലുവിളിയും ഉയർത്തിയിട്ടില്ലെന്നും, തൊഴിൽ കാര്യങ്ങളിൽ ഒരു അഭിഭാഷകന് പൊതുതാൽപ്പര്യ ഹരജി നൽകാൻ കഴിയുമോ എന്നും അദ്ദേഹം വാദിച്ചു
എന്നാൽ അനുകമ്പാ നിയമനം സർക്കാരിന്റെ വിവേചനാധികാരത്തിൽ പെട്ടതല്ലെന്ന് എതിർ കക്ഷിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വേലൻ വാദിച്ചു. തിക്കിലും തിരക്കിലും പെട്ട ദുരന്തത്തിന് ഉത്തരവാദികളായവരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് എന്നതിനാൽ ഈ തീരുമാനത്തിൽ താൽപ്പര്യവ്യത്യാസമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അഭിഭാഷകൻ ഏത് കക്ഷിയെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ജസ്റ്റിസ് പർദിവാല ചോദിക്കുകയും, “ഇവിടെ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല” എന്ന് ഓർമിപ്പിക്കുകയും ചെയ്തു.
ഒരു ദുരന്തത്തിൽ നൂറുകണക്കിന് ആളുകൾ മരണപ്പെടുകയും കുടുംബത്തിലെ ഏക ആശ്രയമായ വ്യക്തി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, സർക്കാരിന് അവരെ സഹായിക്കാനും യോഗ്യതക്കനുസരിച്ച് കുടുംബത്തിലെ ആർക്കെങ്കിലും ജോലി നൽകാനും അവകാശമില്ലേ എന്ന് ജസ്റ്റിസ് പർദിവാല ചോദിച്ചു. പണമായി നഷ്ടപരിഹാരം നൽകിയാൽ നിങ്ങൾ എതിർക്കുമോ എന്നും കോടതി ആരാഞ്ഞു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
മുൻപ് ജൂലൈ 27-നാണ്, ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ് ഈ നിയമനങ്ങളെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. ജസ്റ്റിസ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചായിരുന്നു ഈ വിധി പുറപ്പെടുവിച്ചത്. സർക്കാർ വകുപ്പുകളിൽ അനുകമ്പാ നിയമനത്തിനായി നിരവധി പേർ കാത്തിരിക്കുമ്പോൾ, അവരുടെ ആവശ്യങ്ങൾ അവഗണിച്ച് പ്രത്യേക കേസിൽ മാത്രം ഇത്തരത്തിൽ ജോലി നൽകുന്നത് ശരിയല്ലെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം.
ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരമുള്ള ഭരണപരമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഉത്തരവിട്ടതെന്നു സർക്കാർ വാദിച്ചെങ്കിലും, ആ അധികാരങ്ങൾ ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഈ കേസിൽ നിയമനം അനുവദിച്ചാൽ അത് മറ്റുള്ളവർക്കും അത്തരം ആവശ്യങ്ങൾ ഉന്നയിക്കാനുള്ള വഴിതുറക്കുമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പടക്ക അപകടങ്ങളിലും വാഹനാപകടങ്ങളിലും ജീവൻ നഷ്ടപ്പെടുന്നവർക്ക് ധനസഹായം മാത്രമാണ് നൽകുന്നതെന്നും അനുകമ്പാ നിയമനം നൽകാറില്ലെന്നും കോടതി ഉദാഹരണങ്ങളോടെ ചൂണ്ടിക്കാട്ടിയിരുന്നു.

