ന്യൂഡൽഹി: നിയമവിരുദ്ധമായി സംസ്ഥാനത്ത് പ്രവേശിച്ചതായി ആരോപിക്കപ്പെടുന്ന അഞ്ച് സ്ത്രീകളെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവുകളെ ചോദ്യം ചെയ്യുന്ന ഹർജികളിൽ മറുപടി നൽകാൻ സുപ്രീംകോടതി അസം സർക്കാറിന് രണ്ടാഴ്ച സമയം അനുവദിച്ചു. അഞ്ച് പേരുടെയും ഹർജികളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അസം സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ സാവകാശം തേടിയതിനെ തുടർന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് രണ്ടാഴ്ച അനുവദിച്ചത്.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവരെ വിദേശികളോ അനധികൃത കുടിയേറ്റക്കാരോ ആയി പ്രഖ്യാപിക്കുന്ന ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഗുവാഹത്തി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

