അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ ഉച്ചകോടിക്കിടെ നടത്തിയ ഒരു പരാമർശം വിവാദമായി. പിന്നാലെ സമൂഹ മാധ്യമങ്ങളിലും ട്രംപിനെതിരെ രൂക്ഷ പരിഹാസം നിറഞ്ഞു. ഇറാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് പതിവ് പോലെ അബദ്ധത്തില്‍ “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ” എന്ന് പരാമർശിച്ചു.
ട്രംപിന്‍റെ ഈ പരാമർശം വലിയ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് ട്രംപിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത്.
നാറ്റോ ഉച്ചകോടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടന്നതായി വിശദീകരിക്കുന്നതിനിടെ, ട്രംപ് “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ” എന്ന പരാമർശം നടത്തി. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ 111 മിസൈലുകള്‍ തൊടുത്തുവിട്ടു. അവർ നമ്മുടെ വിമാനവാഹിനിക്കപ്പലിനെ (യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍) ഒരു മണിക്കൂറിനുള്ളില്‍ വെടിവച്ചു, അവ ഓരോന്നും തകർത്തു,” ട്രംപ് പറഞ്ഞു. എന്നാല്‍ പ്രസംഗത്തിന്‍റെ തുടർന്നുള്ള ഭാഗങ്ങളില്‍ ട്രംപ് ഇറാനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍, ലോകം ഒരു യുദ്ധസമാനമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴും ട്രംപിന്‍റെ അശ്രദ്ധമായ പെരുമാറ്റം വലിയ ചർച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്.
സംഭവത്തിന് പിന്നാലെ എക്സ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചു. അമേരിക്കയുടെ അടുത്ത സഖ്യരാജ്യങ്ങളിലൊന്നായ ജപ്പാനെ “ഇസ്ലാമിക് റിപ്പബ്ലിക്” എന്ന് വിശേഷിപ്പിച്ചതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പലരും പ്രതികരിച്ചത്. ട്രംപിന്‍റെ പ്രസംഗങ്ങളിലെ ഇത്തരം നാവുപിഴകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കും ട്രോളുകള്‍ക്കും കാരണമായി.
അതേസമയം, പ്രസംഗത്തിനിടെ ട്രംപ് ഇറാനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാമെന്ന മുന്നറിയിപ്പും നല്‍കി. ആവശ്യമായാല്‍ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കാൻ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം ഇറാനുമായുള്ള ചർച്ചകള്‍ ഫലപ്രദമല്ലെന്ന നിലപാടും ട്രംപ് ആവർത്തിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും നിലവിലെ സാഹചര്യത്തില്‍ ചർച്ചകള്‍ സമയം പാഴാക്കുന്നതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ട്രംപിന്‍റെ നാക്കു പിഴ ഒറ്റപ്പെട്ട സംഭവമല്ലെന്നും അടുത്തകാലത്തായി അന്തർദേശീയ വേദികളില്‍ പ്രസംഗിക്കുമ്പോഴെല്ലാം ട്രംപിന് സ്ഥിരമായി അബദ്ധങ്ങള്‍ പറ്റാറുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ട്രംപിന്‍റെ വിമർശകർ ഇത് ആയുധമാക്കുന്നുണ്ടെങ്കിലും അതെല്ലാം വെറും നാക്കുപിഴ മാത്രമാണെന്ന നിലപാടിലാണ് ട്രംപ് അനുയായികള്‍.

